അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് 211 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റും

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വിജയപ്രതീക്ഷ. 305 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍(Dean Elgar) ക്രീസിലുണ്ട്. അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് 211 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റും.

305 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. മുഹമ്മദ് സിറാജ് കീഗാന്‍ പീറ്റേഴ്സനെ(17) റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സെ ഉണ്ടായിരുന്നുള്ളു.

പ്രതിരോധം പൊളിച്ച് ബുമ്ര

റാസി വാന്‍ഡര്‍ ഡസ്സനൊപ്പം പ്രതിരോധിച്ചു നിന്ന ഡീന്‍ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയെ പതുക്കെ കരകയറ്റി. 40 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇരുവരും ഭീഷണിയാകുന്നതിനിടെ ജസ്പ്രീത് ബുമ്ര ഡസ്സന്‍റെ പ്രതിരോധം ഭേദിച്ച് ക്ലീന്‍ ബൗള്‍ഡാക്കി. 65 പന്തില്‍ 11 റണ്‍സായിരുന്നു ഡസ്സന്‍റെ സംഭാവന. പിന്നീട് നൈറ്റ് വാച്ച്മാനായി എത്തിയ കേശവ് മഹാരാജിനെ കൂട്ടുപിടിച്ച് അര്‍ധസെഞ്ചുറി തികച്ച എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ നാലാം ദിനം അവസാന ഓവറില്‍ കേശവ് മഹാരാജിനെ(8) ബൗള്‍ഡാക്കി ബുമ്ര ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്ക പതറി.

ടെംബാ ബാവുമയും ക്വിന്‍റണ്‍ ഡീ കോക്കും വിയാന്‍ മുള്‍ഡറുമാണ് ഇനി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റര്‍മാരായി ഉള്ളത്. അവസാന ദിവസം ഡീന്‍ എല്‍ഗാറിന്‍റെയും ഡീ കോക്കിന്‍റെയും വിക്കറ്റുകളാകും നിര്‍ണായകമാകുക. ഇന്ത്യക്കായി ബുമ്ര രണ്ടും ഷമിയും സിറാജും ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. എന്നാല്‍ വ്യക്തിഗത സ്‌കോറിലേക്ക് ആറ് റണ്‍സ് കൂടി ചേര്‍ത്തതും ഠാക്കൂറിനെ മുൾഡറുടെ കൈകളിലെത്തിച്ച റബാദ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിവീരന്‍ കെ എല്‍ രാഹുലിനും അധികം മുന്നോട്ടുപോകാനായില്ല. 74 പന്തില്‍ 23 റണ്‍സുമായി രാഹുലിനെ എന്‍ഗിഡി, എള്‍ഗാറിന്‍റെ കൈകളിലെത്തിച്ചു.

നിരാശപ്പെടുത്തി കോലി, പൂജാര, രഹാനെ

ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം നടത്തി. പൂജാരയെ തുടക്കത്തില്‍ കൈവിട്ട ദക്ഷിണാഫ്രിക്കക്ക് പക്ഷെ അധികം കാത്തിരിക്കേണ്ടിവന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ല‍ഞ്ചിനുശേഷമുള്ള ആദ്യ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്ത് പോയ നിരുദ്രപവകരമായ പന്തില്‍ ബാറ്റുവെച്ചാണ് കോലി ഇത്തവണയും വിക്കറ്റ് കളഞ്ഞത്. 18 റണ്‍സായിരുന്നു കോലിയുടെ സംഭാവന.മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്.

Scroll to load tweet…

രഹാനെക്കൊപ്പം സ്കോര്‍ 100 കടത്തിയ പൂജാരക്കും അധികം ആയുസുണ്ടായില്ല. 16 റണ്‍സെടുത്ത പൂജാര വിക്കറ്റിന് പിന്നില്‍ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി. ആദ്യ ഇന്നിംഗ്സിലേതുപോലെ ആക്രമിച്ചു തുടങ്ങിയ രഹാനെ 20 റണ്‍സുമായി പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ക്കോ ജാന്‍സന്‍റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ വാന്‍ഡര്‍ ഡസ്സന് ക്യാച്ച് നല്‍കി മടങ്ങി.111-6ലേക്ക് വീണ ഇന്ത്യയെ റിഷഭ് പന്തും അശ്വിനും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു.

അശ്വിനെ കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യന്‍ ലീഡ് 300 കടക്കാന്‍ സഹായിച്ചത്. 17 പന്തില്‍ 14 റണ്‍സെടുത്ത അശ്വിന്‍ പുറത്തായതിന് പിന്നാലെ തകര്‍പ്പനടികളുമായി റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയെ വലച്ചെങ്കിലും 34 റണ്‍സില്‍ പുറത്തായി. പിന്നീടെല്ലാം ചടങ്ങുകളായിരുന്നു. മാര്‍ക്കോ ജാന്‍സണെ ബൗണ്ടറി കടത്തി ബുമ്ര(7*) ഇന്ത്യന്‍ ലീഡ് 300 കടത്തിയതിന് പിന്നാലെ സിറാജിനെ വീഴ്ത്തി ഡെന്‍സന്‍ തന്നെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി റബാദയും മാര്‍ക്കൊ ജാന്‍സനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റെടുത്തു