Asianet News MalayalamAsianet News Malayalam

SA vs IND: തകര്‍ത്തടിച്ച് ഡസ്സനും ബാവുമയും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 297 റണ്‍സ് വിജയലക്ഷ്യം

നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബാവുമയും മലനും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരായ അശ്വിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഫലപ്രദമായി നേരിട്ടതോടെ ദക്ഷിണാഫ്രിക്ക സുരക്ഷിത സ്കോറിലേക്ക് കുതിച്ചു.

SA vs IND: Rassie van der Dussen and Temba Bavuma hit ton, South Africa set 297 runs target for India
Author
Johannesburg, First Published Jan 19, 2022, 6:03 PM IST

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 297 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെയും(Temba Bavuma) റാസി വാന്‍ഡര്‍ ഡസ്സന്‍റെയും(Rassie van der Dussen) തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്ന വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡസ്സന്‍-ബാവുമ സഖ്യമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‍റെ നട്ടെല്ലായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര(Jasprit Bumrah) രണ്ട് വിക്കറ്റെടുത്തു.

തുടക്കം തകര്‍ച്ചയോടെ

ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ജാനെമന്‍ മലനെ(6) മടക്കി ജസ്പ്രീത് ബുമ്ര ദക്ഷിണാഫ്രിക്കക്ക് ആദ്യ തിരിച്ചടി നല്‍കി. ഡീ കോക്കും ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തിയതിന് പിന്നാലെ ഡീ കോക്കിനെ(27) അശ്വിന്‍ ബൗള്‍ഡാക്കി. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(4) വെങ്കടേഷ് അയ്യര്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക 68-3 എന്ന സ്കോറില്‍ പതറി.

കടിഞ്ഞാണേറ്റെടുത്ത് ബാവുമയും ഡസ്സനും

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബാവുമയും മലനും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരായ അശ്വിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഫലപ്രദമായി നേരിട്ടതോടെ ദക്ഷിണാഫ്രിക്ക സുരക്ഷിത സ്കോറിലേക്ക് കുതിച്ചു. 133 പന്തില്‍ തന്‍റെ രണ്ടാം ഏകദിന സെഞ്ചുറിയിലെത്തിയ ബാവുമയാണ് ആദ്യം മൂന്നക്കം കടന്നത്.

ആക്രമിച്ചു കളിച്ച വാന്‍ഡര്‍ ഡസ്സന് 83 പന്തുകളെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നുള്ളു. 48-ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ സിക്സിന് പറത്തി ഇരുവരും നാലാം വിക്കറ്റില്‍ 200 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ഒടുവില്‍ 204 റണ്‍സിന്‍റെ കൂട്ടുകെട്ടിനൊടുവില്‍ 49-ാം ഓവറില്‍ ബാവുമയെ വീഴ്ത്തി ബുമ്ര ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. 143 പന്തില്‍ 110 റണ്‍സെടുത്ത ബാവുമ എട്ട് ബൗണ്ടറി പറത്തി.

ബാവുമ പുറത്തായശേഷവും അവസാന പന്തുവരെ പോരാട്ടം തുടര്‍ന്ന വാന്‍ഡര്‍ ഡസ്സന്‍ 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പത് ഫോറും നാല് സിക്സും പറത്തിയാണ് 129 ഡസ്സന്‍ റണ്‍സെടുത്തത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര പത്തോവറില്‍ 47 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറും 10 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറിനും വിക്കറ്റൊന്നും ലഭിച്ചില്ല. അശ്വിന്‍ 10 ഓവറില്‍ 53 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Follow Us:
Download App:
  • android
  • ios