പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് സഹതാരം സായ് സുദർശൻ സ്ഥിരീകരിച്ചു. 

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിക്കുമെന്ന് ഉറപ്പായി. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു.

ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആവേശകരമായ പോരാട്ടത്തില്‍ ആറ് റണ്‍സിനാണ് അന്ന് ഗുജറാത്ത് പരാജയപ്പെട്ടത്. കഴുത്തിലെ പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്ന ഗില്‍, കുമാര്‍ കുശാഗ്രയ്ക്ക് പകരമായി ടീമിലേക്ക് മടങ്ങിയെത്തും. 'ശുഭ്മന്‍ നന്നായി സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹം നാളെ കളിക്കും.' സായ് സുദര്‍ശന്‍ വ്യക്തമാക്കി.

ടീമില്‍ വേറെയും മാറ്റങ്ങള്‍

മധ്യനിര ശക്തമാക്കുന്നതിനായി വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറെ ടീമിലുള്‍പ്പെടുത്താന്‍ ഗുജറാത്ത് ആലോചിക്കുന്നുണ്ട്. ഡല്‍ഹിയിലെ പിച്ച് സാധാരണയായി ഉയര്‍ന്ന സ്‌കോറുകള്‍ക്ക് അനുകൂലമാണ്. എങ്കിലും, വൈകുന്നേരങ്ങളില്‍ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പിച്ചിലെ ഈര്‍പ്പം മത്സരത്തിന്റെ തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തുണയായേക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഈ വിജയം അത്യന്താപേക്ഷിതമാണ്.

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് അന്ത്യം കുറിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് അവര്‍ ലക്ഷ്യമിടുന്നത്. അതേസമയം, പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് നാളെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ രവി ബിഷ്‌ണോയിയുടെ ബോളിങ് പ്രകടനം ഗുജറാത്തിന് തിരിച്ചടിയായിരുന്നു. പ്രമുഖ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ഡല്‍ഹിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ക്യാമ്പ്.

YouTube video player