രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും ഇന്ത്യൻ ടീമില്‍ സഞ്ജുവിന് മൂന്നാം നമ്പറിലിറങ്ങാന്‍ കഴിയില്ല. രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരാകുമെന്ന് കരുതുന്ന ടീമില്‍ വിരാട് കോലിയാകും മൂന്നാം നമ്പറില്‍.
മുംബൈ: ഐപിഎല്ലില്‍ സ്വപ്ന കുതിപ്പിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാകട്ടെ 385 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററും. രാജസ്ഥാനു വേണ്ടി ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി ഇറങ്ങുന്ന സഞ്ജുവാണ് സീസണിലെ പല മത്സരങ്ങളിലും ടീമിന്‍റെ രക്ഷകനായത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് സഞ്ജു ഇപ്പോള്‍.
രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും ഇന്ത്യൻ ടീമില്‍ സഞ്ജുവിന് മൂന്നാം നമ്പറിലിറങ്ങാന്‍ കഴിയില്ല. രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരാകുമെന്ന് കരുതുന്ന ടീമില്‍ വിരാട് കോലിയാകും മൂന്നാം നമ്പറില്‍. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലിറങ്ങുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ അഞ്ചാം നമ്പറിലാകും സഞ്ജുവിന് അവസരം ലഭിക്കുക.
ഹൈദരാബാദിന്‍റെ പേടിസ്വപ്നമായി സഞ്ജു, കോലി പോലും പിന്നിൽ; അമ്പരപ്പിക്കുന്ന കണക്കുകൾ
സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജുവിനോട് ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ സ‍്ജു നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അത് അല്‍പം കുഴയ്ക്കുന്ന ചോദ്യമാണെന്ന് പറഞ്ഞാണ് സഞ്ജു മറുപടി പറഞ്ഞത്. തീര്‍ച്ചയായും ഞാന്‍ അതേക്കുറിച്ചൊക്കെ ആലോചിക്കാറുണ്ട്. ഞാന്‍ മാത്രമല്ല, ടീമിലെ എല്ലാവരും ഞാനെവിടെ ബാറ്റ് ചെയ്യുമെന്നൊക്കെ ആലോചിക്കുന്നവരാണ്.
പക്ഷെ ഇപ്പോള്‍ അതിനൊപ്പം തന്നെ പ്രധാനം ഐപിഎല്ലില്‍ കിരീടം നേടുക എന്നതിനാണ്. നിലവില്‍ ഐപിഎല്ലില്‍ കിരീടം നേടുക എന്നതിനാണ് മുഖ്യ പരിഗണന കൊടുക്കുന്നത്. കളിക്കാരെല്ലാം ഇപ്പോള്‍ ആ ഒറ്റ ലക്ഷ്യം മാത്രമാണ് മനസില്‍ കാണുന്നതെന്നും സഞ്ജു പറഞ്ഞു. ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സഞ്ജുവും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍റെ എതിരാളികള്‍.
