ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സഞ്ജു സാംസണ്‍, പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ കഠിന പരിശീലനത്തിലാണ്. 

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ സഞ്ജു സാംസണാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധാകേന്ദ്രം. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തിലെ ഇന്നിംഗ്‌സ് സഞ്ജുവിിന്റെ ക്രിക്കറ്റ് ജീവിതം തന്നെ മാറി. അതുവരെ കേട്ട പഴികളെല്ലാം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നിംഗ്‌സിലൂടെ പ്രശംസയായി മാറി. 50 പന്തില്‍ പുറത്താവാതെ 97 റണ്‍സെടുത്ത സഞ്ജുവിന്റെ ബാറ്റിംഗ് വൈഭവത്തിന്റെ ആവേശത്തിലാണിപ്പോഴും ആരാധകര്‍.

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതിനേക്കാള്‍ മികച്ചൊരു ഇന്നിംഗ്‌സ്. പക്ഷേ, ഇംഗ്ലീഷ് നിരയില്‍ സഞ്ജുവിന് കാത്തൊരു വജ്രായുധമുണ്ട്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ കളിച്ച അഞ്ച് ട്വന്റി 20യില്‍ മൂന്നിലും സഞ്ജുവിനെ വീഴ്ത്തിയത് ആര്‍ച്ചറായിരുന്നു. പ്രത്യേകിച്ച് ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളുകള്‍. ഇതേ പരമ്പരയില്‍ സാഖിബ് മഹ്മൂദും മാര്‍ക്‌വുഡും സഞ്ജുവിനെ വീഴ്ത്തിയത് ഷോര്‍ട്ട്‌ബോളില്‍ തന്നെ ആയിരുന്നു.

ഇതുകൊണ്ടുതന്നെ സെമിഫൈനലിന് മുന്‍പ് സഞ്ജു നെറ്റ്‌സില്‍ ഏറെനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് ഷോര്‍ട്ട് ബോളുകളില്‍ ആയിരുന്നു. ഇംഗ്ലണ്ടും ആര്‍ച്ചറും സഞ്ജുവിന്റെ ദൗര്‍ബല്യം മുതലെടുത്താന്‍ ഷോര്‍ട്ട്‌ബോള്‍ ആയുധമാക്കുമെന്ന് മുന്‍താരം ചേതേശ്വര്‍ പുജാര മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ച്ചറിനെതിരെ ലഗ് സൈഡിലേക്കുള്ളഷോട്ടുകള്‍ പരമാവധി ഒഴിവാക്കി സട്രൈക്ക് അഭിഷേക് ശര്‍മ്മയ്ക്ക് കൈമാറാന്‍ സഞ്ജു ശ്രമിക്കണമെന്നും പുജാരയുടെ നിര്‍ദേശം. വാംഖഡേയില്‍ സഞ്ജു ആര്‍ച്ചറിനും സംഘത്തിനുമെതിരെ കത്തിക്കയറുമോ, അതോ ഇംഗ്ലീഷ് കെണിയില്‍ വീഴുമോയെന്ന് കാത്തിരുന്ന് കാണാം.

മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമിനും ഓരോ ജയം വീതം. 2022ലെ നാണക്കേടിന് 2024ല്‍ മറുപടി നല്‍കിയതിന്റെ ചരിത്രമുണ്ട് ടീം ഇന്ത്യക്ക്. 2022ല്‍ അഡലെയ്ഡിലെ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ അടി മറന്നുകാണില്ല ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയുടെ 168 റണ്‍സ്, ഒരുവിക്കറ്റ് പോലും പോകാതെ 4 ഓവര്‍ ബാക്കി നില്‍ക്കെ അനായാസം മറികടന്ന ഇംഗ്ലണ്ട്. ജോസ് ബട്‌ലര്‍ - അലക്‌സ് ഹെയ്ല്‍സ് സഖ്യത്തിന്റെ പ്രഹരം മറക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് രണ്ട് വര്‍ഷം മാത്രം.