ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ചെന്നൈക്ക് ക്യപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്.

ചെന്നൈ: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 192 റൺസടിച്ചു. 32 പന്തില്‍ 48 റണ്‍സടിച്ച മലയാളി താരം സഞ്ജു സാംസണാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയുടെ ടോപ് സ്കോറര്‍. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി കാണാതിരുന്ന ചെന്നൈ ഇന്നിംഗ്സില്‍ ആയുഷ് മാത്രെ(17 പന്തില്‍ 38), ഡെവാള്‍ഡ് ബ്രെവിസ്(29 പന്തില്‍ 41) സര്‍ഫറാസ് ഖാന്‍(18 പന്തില്‍ 23) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി 2 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ക്യാപ്റ്റന് വീണ്ടും നിരാശ

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ചെന്നൈക്ക് ക്യപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ റുതുരാജിന് സഞ്ജുവിനൊപ്പം പിടിച്ചു നില്‍ക്കാനാവാഞ്ഞത് തിരിച്ചടിയായി. അനുകൂല്‍ റോയിക്കെതികെ സ്വീപ് ഷോട്ട് കളിച്ച ഗെയ്ക്‌വാദിനെ(6 പന്തില്‍ 7)റോവ്മാന്‍ പവല്‍ പിടികൂടി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച സഞ്ജു സാംസണും യുവതാരം ആയുഷ് മാത്രെയും ചേർന്ന് കൊൽക്കത്ത ബൗളർമാര്‍ക്കെതിരെ തകര്‍ത്തടിച്ചു. വെറും 17 പന്തിൽ നിന്ന് 38 റൺസെടുത്ത മാത്രെയും സഞ്ജുവും ചേര്‍ന്ന് പവർപ്ലേയിൽ തന്നെ ചെന്നൈയെ 72 റൺസെന്ന ശക്തമായ നിലയിൽ എത്തിച്ചു.

വൈഭവ് അറോററ മാത്രെയെ മടക്കി കൂട്ടുകെട്ട് പൊളിച്ചതോടെ ചെന്നൈയുടെ സ്കോറിംഗ് നിരക്ക് കുറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്നും ചേര്‍ന്ന് മധ്യ ഓവറുകളില്‍ സ്കോറിംഗ് നിരക്ക് പിടിച്ചുകെട്ടിയതോടെ സഞ്ജുവിന് സമ്മര്‍ദ്ദമായി. കാര്‍ത്തിക് ത്യാഗിക്കെതിരെ സിക്സ് അടിച്ച് അര്‍ധസെഞ്ചുറിയോട് അടുചത്ത സഞ്ജുവിനെ അടുത്ത പന്തില്‍ ബൗള്‍ഡാക്കി ത്യാഗി തിരിച്ചടിച്ചു. സഞ്ജു പുറത്തായതോടെ ചെന്നൈയുടെ റൺവേഗം വീണ്ടും കുറഞ്ഞു. ബ്രെവിസും സര്‍ഫറാസും ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും തകര്‍ത്തടിക്കാന്‍ സമ്മതിക്കാതെ കൊല്‍ക്കത്ത ബൗളര്‍മാര്‍ പിടിച്ചു കെട്ടി.

View post on Instagram

18 പന്തില്‍ 23 റണ്‍സെടുത്ത സര്‍ഫറാസിനെ നരെയ്ന്‍ ബൗള്‍ഡാക്കിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ബ്രെവിസിനെ പതിനെട്ടാം ഓവറില്‍ ത്യാഗി മടക്കിയത് ചെന്നൈക്ക് തിരിച്ചടിയായി. അവസാന രണ്ടോറില്‍ ശിവം ദുബെക്കും(12 പന്തില്‍ 13*) ജാമി ഓവര്‍ടണും(6 പന്തില്‍ 7*) കാര്യമായി ഒന്നും ചെയ്യാനാവാതിരുന്നതോടെ ചെന്നൈ 200 കടക്കാതെ 191ല്‍ ഒതുങ്ങി. തകർപ്പൻ തുടക്കം ലഭിച്ചിട്ടും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

View post on Instagram

നേരത്തെ ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ചെന്നൈക്കെതിരെ ഇറങ്ങിയത്. പേസര്‍ നവദീപ് സെയ്നിക്ക് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക