വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ പ്രതിക റാവല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത് ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ദില്ലി: നിലവില്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താണ് യുവതാരം ഷെഫാലി വര്‍മ. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നാണ ഷെഫാലി ആദ്യമായി ഒഴിവാക്കപ്പെട്ടത്. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരയ്്ക്കുള്ള ടീമിലും ഷെഫാലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ പ്രതിക റാവല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത് ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഏകദിന ടീമിലേക്ക് ഷെഫാലിക്ക് ഇനിയൊരു തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും.

ഇതിനിടെ ടീമില്‍ നിന്ന് പുറത്തായതിനെ കുറിച്ച് സംസാരിക്കുകയാണ് ഷെഫാലി. ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... '''ടീമില്‍ നിന്ന് പുറത്തായത് ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ടായിരുന്നില്ല. ഞാന്‍ ടീമില്‍ നിന്ന് പുറത്താവുന്നതിന്റെ രണ്ട് ദിവസം മുമ്പ് അച്ഛന് ഹൃദയാഘാതം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പുറത്തായ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ഞാന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. സുഖം പ്രാപിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ഞാന്‍ കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലം മുതലുള്ള വര്‍ക്കൗട്ടുകളും ഡ്രില്ലുകളും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.'' ഷെഫാലി പറഞ്ഞു. 

ദേശീയ ടീമില്‍ നിന്ന് പുറത്തായതിന് ശേഷം കളിച്ച രണ്ട് ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ഷെഫാലി കളിച്ചു. 941 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധസെഞ്ച്വറികളും നേടി. ദേശീയ ടീമില്‍ നിന്ന് പുറത്തായതിന്റെ ഫലമായി ഫിറ്റ്നസില്‍ പ്രവര്‍ത്തിക്കാന്‍ ഷെഫാലി സമയം കണ്ടെത്തിയിരുന്നു. 

ബിസിസിഐയുടെ കടുംപിടുത്തം ഫലം കാണുന്നു; രഞ്ജി ട്രോഫി കളിക്കാന്‍ മറ്റൊരു ഇന്ത്യന്‍ സീനിയര്‍ താരം കൂടി

ഫിറ്റ്‌നെസിനെ കുറിച്ചും ഷെഫാലി സംസാരിച്ചു. ''ചിലപ്പോള്‍ നിങ്ങള്‍ തുടര്‍ച്ചയായി ഗെയിമുകള്‍ കളിക്കുമ്പോള്‍, ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ സമയം ലഭിക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ എന്റെ ഫിറ്റ്നസ് നിലനിര്‍ത്താനും എന്റെ ബാറ്റിംഗ് പരമാവധി വികസിപ്പിക്കാനുമാണ് ശ്രമം. ടീം ഇന്ത്യയോ ആഭ്യന്തര സീസണോ എവിടെയായിരുന്നാലും എനിക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും മുതലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' ഷെഫാലി വ്യക്തമാക്കി.

ജൂണിലെ ഇംഗ്ലണ്ട് പര്യടനം വരെ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളൊന്നുമില്ല. ഷഫാലി വനിതാ ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യന്‍ തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഏകദിന ലോകകപ്പിന് വെറും ഒമ്പത് മാസം മാത്രം അകലമുള്ളപ്പോള്‍.