ഷമിയുടെ മകള്‍ ഹോളി ആഘോഷിച്ചത് ശരിയത്തിന് വിരുദ്ധവുമാണെന്ന് റിസ്‌വി പറഞ്ഞു.

ദില്ലി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാവദങ്ങളുണ്ടായിരുന്നു. വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ചോദിക്കുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ്വിയുടെ പ്രസ്താവന ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി. അദ്ദേഹം ഒരിക്കല്‍കൂടി ഷമിക്കും അദ്ദേഹത്തിന്റെ മകള്‍ക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ്. ഷമിയുടെ മകള്‍ ഹോളി ആഘോഷിച്ചതിനെ കുറിച്ചാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഷമിയുടെ മകള്‍ ഹോളി ആഘോഷിച്ചത് ശരിയത്തിന് വിരുദ്ധവുമാണെന്ന് റിസ്‌വി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ ഷമിയുടെ മകള്‍ക്ക് അതിനെ കുറിച്ച് അറിവുണ്ടെങ്കില്‍ ഹോളി കളിക്കുന്നത് കുറ്റകരമാണെന്നും ശരിയത്തിനെതിരെ പരിഗണിക്കുമെന്നും റിസ്വി പറഞ്ഞു. ''അവള്‍ ചെറിയ പെണ്‍കുട്ടിയാണ്. അത് മനസ്സിലാകാതെ അവള്‍ ഹോളി കളിച്ചാല്‍ അത് കുറ്റകരമല്ല. എന്നാല്‍ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താല്‍ അത് ശരിയത്തിനെതിരെ പരിഗണിക്കും.'' അദ്ദേഹം പറഞ്ഞു. 

മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: ഇന്ത്യക്ക് ടോസ് നഷ്ടം; സച്ചിനും ലാറയും നേര്‍ക്കുനേര്‍, മത്സരം കാണാന്‍ ഈ വഴികള്‍

ചാംപ്യന്‍സ് ട്രോഫിക്കിടെ വെള്ളം കുറിച്ചതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരെത്തി. താരത്തിന്റെ പരിശീലകനായ ബദ്റുദ്ദീന്‍ സിദ്ദീഖ് ഷമിക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്തു. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കി. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഹമ്മദ് ഷമിയുടെ പരിശീലകന്‍ ബദ്റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു.

താരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്തവ് ഷമ മുഹമ്മദ് രംഗത്തെത്തിയതും ശ്രദ്ധേയമായി. റംസാന്‍ വ്രതം അനുഷ്ടിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഇതിനിടെ റംസാന്‍ വ്രതം അനുഷ്ടിക്കാത്തതിനെ ന്യായീകരിക്കരുതെന്ന് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ എക്സില്‍ കുറിച്ചു. വ്രതമനുഷ്ടിച്ച് വ്യായാമം നടത്തിയതിന്റെ വീഡിയോ പങ്കുവച്ചായിരുന്നു ഷുഹൈബ് അക്തറിന്റെ ഒളിയമ്പ്.