SL vs PAK : റണ്‍കുതിപ്പ് തുടര്‍ന്ന് ബാബര്‍ അസം; ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍
മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ടെസ്റ്റ് കരിയറിലെ 22-ാം അര്‍ധ ശതകം ബാബര്‍ കണ്ടെത്തിയിരുന്നു
ഗോള്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് ക്ലബിലെത്തി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam). ഗോളില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഒന്നാം ടെസ്റ്റിനിടെയാണ്(SL vs PAK 1st Test) ബാബര്‍ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ടെസ്റ്റ് കരിയറിലെ 22-ാം അര്‍ധ ശതകം ബാബര്‍ കണ്ടെത്തിയിരുന്നു. 104 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 244 പന്തില്‍ 119 റണ്‍സ് ബാബര്‍ സ്വന്തമായിരുന്നു.
ഗോളിലെ ആദ്യ ഇന്നിംഗ്‌സിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ മറ്റൊരു റെക്കോര്‍ഡ് ബാബര്‍ അസം നേടിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡാണ് ബാബർ തകര്‍ത്തത്. ഗോൾ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 34 റൺസെടുത്തപ്പോള്‍ ബാബർ ഇന്ത്യൻ താരത്തെ മറികടക്കുകയായിരുന്നു. 228-ാം ഇന്നിംഗ്സിലാണ് ബാബർ പതിനായിരം റൺസിലെത്തിയത്. കോലി ഈ നേട്ടത്തിൽ എത്തിയത് 232 ഇന്നിംഗ്സിലായിരുന്നു. 248 ഇന്നിംഗ്സിൽ പതിനായിരം റൺസെടുത്ത ജാവേദ് മിയാൻദാദിന്റെ പാകിസ്ഥാൻ റെക്കോർഡും ബാബർ മറികടന്നു. പാകിസ്ഥാനിൽ നിന്ന് 10000 റണ്‍സ് മാര്‍ക് പിന്നിടുന്ന പന്ത്രണ്ടാമത്തെ താരമാണ് ബാബർ അസം.
നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വാലറ്റത്തെ കൂട്ടുപിടിച്ചാണ് ബാബര്‍ അസം സെഞ്ചുറി തികച്ചത്. 244 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബാബറിന്‍റെ ഇന്നിംഗ്‌സ്. വാലറ്റക്കാരായ യാസിര്‍ ഷാ (56 പന്തില്‍ 18), നസീം ഷാ (52 പന്തില്‍ 5) എന്നിവരെ കൂട്ടുപിടിച്ചാണ് ബാബര്‍ അസം ഏഴാം ടെസ്റ്റ് ശതകം കണ്ടെത്തിയത്. 11-ാമന്‍ നസീമിനൊപ്പം ലങ്കന്‍ സ്‌പിന്നാക്രമണത്തെ പ്രതിരോധിച്ച് ബാബര്‍ വിസ്‌മയകരമായി മൂന്നക്കത്തിലെത്തുകയായിരുന്നു. ഒരുഘട്ടത്തില്‍ ഏഴിന് 85 എന്ന പരിതാപകരമായ നിലയില്‍ നിന്നായിരുന്നു ബാബറിന്‍റെ കരുത്തില്‍ പാകിസ്ഥാന്‍റെ തിരിച്ചുവരവ്. ഗോളിലെ ബാബറിന്‍റെ സെഞ്ചുറിക്ക് വലിയ പ്രശംസ ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിച്ചിരുന്നു.
'വേണം വിരാട് കോലി ടി20 ലോകകപ്പ് ടീമില്‍'; കാരണം സഹിതം ആവശ്യമുയര്‍ത്തി സയ്യിദ് കിര്‍മാനി