ഐപിഎല്ലില്‍ ആര്‍സിബിയോടേറ്റ തോല്‍വിക്ക് പിന്നാലെ, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. 

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് പിന്നാലെ, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സഞ്ജു സാംസണ് പിന്തുണയുമായി പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 251 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 43 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

സഞ്ജുവിന്റെ ഫോമില്ലായ്മ

ഈ സീസണിലെ വലിയ ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ പ്രമുഖ താരങ്ങളെ വിട്ടുനല്‍കിയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. എന്നാല്‍ പുതിയ പന്തിനെ നേരിടുന്നതില്‍ സഞ്ജു പരാജയപ്പെടുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

സഞ്ജുവിനെ ഫോമിനെ കുറിച്ച് ഫ്‌ളെമിംഗ് പറഞ്ഞതിങ്ങനെ... ''വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ അഞ്ചോ ആറോ മാറ്റങ്ങള്‍ വന്നതിനാല്‍ ഇതൊരു സെറ്റില്‍ഡ് സൈഡ് ആണെന്ന് പറയാനാകില്ല. സഞ്ജുവിന് ആവശ്യമായ എല്ലാ പിന്തുണയും ആത്മവിശ്വാസവും ടീം നല്‍കും.'' ഫ്‌ളെമിംഗ് വ്യക്കമാക്കി.

ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 250 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ആദ്യ 15 ഓവര്‍ വരെ ചെന്നൈ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും അവസാന 5 ഓവറില്‍ കളി കൈവിട്ടുപോയി. ടിം ഡേവിഡ്, രജത് പടിധാര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്‌കോര്‍ 250-ല്‍ എത്തിച്ചത്. ഡേവിഡിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്‌തെങ്കിലും അത് നോബോള്‍ ആയത് ചെന്നൈക്ക് വലിയ തിരിച്ചടിയായെന്ന് ഫ്‌ലെമിംഗ് ചൂണ്ടിക്കാട്ടി. അവസാന അഞ്ച് ഓവറുകളില്‍ 97 റണ്‍സാണ് സിഎസ്‌കെ ബൗളര്‍മാര്‍ വഴങ്ങിയത്.

അടുത്ത പോരാട്ടം

തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ചെന്നൈ. ഏപ്രില്‍ 11ന് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. പരിക്കിന്റെ പിടിയിലായിരുന്ന ഡെവാള്‍ഡ് ബ്രെവിസ് അടുത്ത മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഫ്‌ളെമിംഗ് പങ്കുവെച്ചു.

YouTube video player