ടി20 ലീഗില്‍ കളിക്കുന്നില്ലെങ്കില്‍ ഡീന്‍ എല്‍ഗാറും ന്യൂസിലന്‍ഡിലേക്ക് പറക്കില്ല. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിഡ്‌നി: കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരം കളിച്ച് പരിചയമുള്ളമുള്ള മൂന്ന് പേര്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്. ഒരു രാജ്യന്തര മത്സരം പോലും കളിച്ചിട്ടില്ലാത്ത നെയ്ല്‍ ബ്രാന്‍ഡാണ് ടീമിനെ നയിക്കുന്നത്. കീഗന്‍ പീറ്റേഴ്സന്‍, ഡേവിഡ് ബെഡിംഗ്ഹാം, സുബൈര്‍ ഹംസ എന്നിവരാണ് അന്താരാഷ്ട്ര പരിചയമുള്ള താരങ്ങള്‍. ബൗളിംഗ് ഡിപാര്‍ട്ട്മെന്റിലും പുത്തന്‍ താരങ്ങള്‍. ഫെബ്രുവരി നാലിനാണ് പരമ്പര ആരംഭിക്കുന്നത്. 

ആ സമയത്ത് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് നടക്കുന്നതിനാലാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രധാന താരങ്ങളെ അയക്കാതിരിക്കന്നത്. ജനുവരി 10നാണ് ദക്ഷിണാഫ്രിക്കന്‍ ലീഗ് ആരംഭിക്കുന്നത്. ഇപ്പോള്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ. അദ്ദേഹം പറയുന്നതിങ്ങനെ... ''മികച്ച താരങ്ങളെയെല്ലാം നാട്ടില്‍ നിര്‍ത്തിയാണ് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡിലേക്ക് വരുന്നത്. ഭാവിയെ കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിനോടും അവര്‍ ബഹുമാനക്കുറവ് കാണിക്കുന്നു. കിവീസ് ടീമില്‍ ഞാന്‍ കളിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പരമ്പര ബഹിഷ്‌കരിക്കും.'' സ്റ്റീവ് വോ പറഞ്ഞു.

ഐസിസി ഇടപെടണമെന്നും വോ പറഞ്ഞു. ''താരങ്ങളെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം, കൃത്യമായ പ്രതിഫലം അവര്‍ക്ക് കിട്ടുന്നില്ലെങ്കില്‍ അവര്‍ ഇത്തരം ഫ്രാഞ്ചൈസി ക്രിക്കറ്റിനു തന്നെയായിരിക്കും പ്രാധാന്യം നല്‍കുക. ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ഇടപെടണം.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

എയ്ഡന്‍ മാര്‍ക്രം, തെംബ ബാവൂമ, ത്രിസ്റ്റണ്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്നെ, മാര്‍കോ ജാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, വിയാന്‍ മള്‍ഡര്‍, ജെറാള്‍ഡ് കോട്സീ, കഗിസോ റബാദ, ലുംഗ് എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടി20 ലീഗില്‍ കളിക്കുന്നില്ലെങ്കില്‍ ഡീന്‍ എല്‍ഗാറും ന്യൂസിലന്‍ഡിലേക്ക് പറക്കില്ല. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടീമിനെ നയിക്കുന്നതും എല്‍ഗാറാണ്. സ്ഥിരം ക്യാപ്റ്റന്‍ തെംബ ബവൂമയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണിത്.

ഗില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്ന് ഒരു കൂട്ടര്‍! ഫോമിലെത്താന്‍ ഗില്ലിന് ഗവാസ്‌ക്കറുടെ ഉപദേശം