Kevin Pietersen : ആഷസ്; ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ഐപിഎല്ലിനെ കുറ്റപ്പെടുത്തുന്നത് വിചിത്രം: കെവിൻ പീറ്റേഴ്സൺ
ഐപിഎല്ലാണ് ഇംഗ്ലണ്ടിന്‍റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻതാരം ഡേവിഡ് ഗവർ ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു
ലണ്ടന്‍: ആഷസ് പരമ്പരയിലെ (Ashes 2021-22) ഇംഗ്ലണ്ടിന്‍റെ വമ്പൻ തോൽവിക്ക് കാരണം ഐപിഎൽ (IPL 2021) ആണെന്ന വാദം വിഡ്ഢിത്തമാണെന്ന് മുൻതാരം കെവിൻ പീറ്റേഴ്സൺ(Kevin Pietersen). പരമ്പരയിലെ അഞ്ച് ടെസ്റ്റിൽ നാലിലും ഇംഗ്ലണ്ട് വൻ തോൽവി നേരിട്ടിരുന്നു. ബാറ്റർമാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഐപിഎല്ലാണ് ഇംഗ്ലണ്ടിന്‍റെ തകർച്ചയ്ക്ക് കാരണമെന്ന് ഇതോടെ മുൻതാരം ഡേവിഡ് ഗവർ (David Gower) ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു.
ഇതിനെതിരെയാണ് പീറ്റേഴ്സൺ രംഗത്തെത്തിയത്. 'ഐപിഎൽ അല്ല കൗണ്ടി ക്രിക്കറ്റിന്‍റെ നിലവാരത്തകർച്ചയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് നേരിടുന്ന തിരിച്ചടിക്ക് കാരണം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ കുറച്ച് താരങ്ങൾ മാത്രമാണ് ഐപിഎല്ലിൽ കളിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ഐപിഎല്ലിനെ കുറ്റപ്പെടുത്തുന്നത് വിചിത്രമാണെന്നും' കെവിൻ പീറ്റേഴ്സൺ പറഞ്ഞു.
ആഷസിലെ ദയനീയ തോല്‍വിയില്‍ കനത്ത രോക്ഷമാണ് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഉയരുന്നത്. സിഡ്നിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സമനില മാത്രമാണ് ഇംഗ്ലണ്ടിന് പരമ്പരയില്‍ ആശ്വസിക്കാന്‍ ബാക്കിയായത്.
ഗാബയിലെ ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിനും അഡ്‍ലെയ്‍ഡിലെ രണ്ടാം മത്സരത്തില്‍ 275 റണ്‍സിനും മെല്‍ബണിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്നിംഗ്സിനും 14 റണ്‍സിനും ഓസീസ് വിജയിച്ചു. ഹെബാർട്ടിലെ അഞ്ചാം ടെസ്റ്റ് 146 റണ്‍സോടെയും സ്വന്തമാക്കി പാറ്റ് കമ്മിന്‍സും സംഘവും ഇംഗ്ലണ്ടിന് മേല്‍ ആധിപത്വം സ്ഥാപിക്കുകയായിരുന്നു. ഓസീസിന്‍റെ ട്രാവിഡ് ഹെഡ് (357) റണ്‍വേട്ടക്കാരനായപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് 21 വിക്കറ്റുമായി പട്ടികയില്‍ മുന്നിലെത്തി.
രോഹിത് ശർമ്മയ്ക്ക് പിന്തുണ
ടീം ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് വിരാട് കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ്മ വരട്ടേയെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഗംഭീര ക്യാപ്റ്റന്‍ എന്ന് വാഴ്‌ത്തിയാണ് ഹിറ്റ്‌മാനെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് ഉചിതന്‍ എന്ന് പീറ്റേഴ്‌സണ്‍ വിശേഷിപ്പിക്കുന്നത്. കോലി നായകസ്ഥാനം ഒഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടുത്ത ബയോ-ബബിളാണ് എന്ന് കെ പി നിരീക്ഷിക്കുന്നു.