Asianet News MalayalamAsianet News Malayalam

ഷഹീന്‍ അഫ്രീദിയുടെ പരിക്കല്ല പാകിസ്ഥാനെ തോല്‍പ്പിച്ചത്; കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

പാകിസ്ഥാന് 15-20 റണ്‍സ് കുറവായിരുന്നുവെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് തോല്‍വിക്ക് കാരണമെന്നാണ് അസം പറഞ്ഞത്.

Sunil Gavaskar on reason behind Pakistan loss against England in T20WC
Author
First Published Nov 14, 2022, 1:25 PM IST

മെല്‍ബണ്‍: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.

പാകിസ്ഥാന് 15-20 റണ്‍സ് കുറവായിരുന്നുവെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് തോല്‍വിക്ക് കാരണമെന്നാണ് അസം പറഞ്ഞത്. എന്നാല്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത് തിരിച്ചടിയായെന്ന് മറ്റുചിലര്‍ വിലയിരുത്തി. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അദ്ദേഹത്തിന്റെ ഭാഗം പറയുകയാണിപ്പോള്‍. അഫ്രീദിയുടെ പരിക്കല്ല കാരണമെന്നാണ് ഗവസ്‌കറുടെ പക്ഷം. ''ഷഹീന്‍ പരിക്കേറ്റ് പിന്മാറിയതാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പാകിസ്ഥാന് വേണ്ടത്ര റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. 15-20 റണ്‍സ് അവര്‍ക്ക് കുറവായിരുന്നു. 

150-155 റണ്‍സ് പാകിസ്ഥാന് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ.'' ഗവാസ്‌കര്‍ പറഞ്ഞു. ''അഫ്രീദിയുടെ പത്ത് പന്തുകള്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ടിന് ചിലപ്പോള്‍ ഒരു വിക്കറ്റുകള്‍ കൂടി നഷ്ടമായേക്കാം. എന്നാല്‍ ഫലത്തില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ല.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി. 2.1 ഓവര്‍ എറിഞ്ഞുനില്‍ക്കുമ്പോഴാണ് അഫ്രീദി പിന്മാറുന്നത്. 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുക്കുമ്പോഴാണ് അഫ്രീദിക്ക് പരിക്കേല്‍ക്കുന്നത്.

ടി20 ലോകകപ്പ്: ആ മൂന്നുപേരെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയെ മതിയാവു; തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം

138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്റ്റോക്സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ ബെന്‍ സ്റ്റോക്സ് (52) വിജയം പൂര്‍ത്തിയാക്കി.

Follow Us:
Download App:
  • android
  • ios