സഞ്ജുവിന്‍റെ സ്കോറിംഗ് നിരക്കിനെതിരായ വിമർശനങ്ങളെ തള്ളിയ ഗവാസ്കർ, താരത്തിന്‍റെ ടൈമിംഗിനെയും ക്ലാസിനെയും പുകഴ്ത്തി. 

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് പ്രകടനത്തെ വാഴ്ത്തി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ഒമാനെതിരെ സഞ്ജു മൂന്നാം നമ്പറിലിറങ്ങി 45 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവുമായെങ്കിലും സ‍ഞ്ജുവിന്‍റെ സ്കോറിംഗ് നിരക്കിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മലയാളി താരത്തിന്‍റെ പ്രകടനത്തെ ന്യായീകരിച്ച് ഗവാസ്കര്‍ രംഗത്തെത്തിയത്.

സഞ്ജു ഒമാനെതിരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. അടുത്ത മത്സരങ്ങളില്‍ നാലാമതോ അഞ്ചാമതോ ആണ് സഞ്ജു ഇറങ്ങേണ്ടിവരിക എന്നതിനാല്‍ കഴിയാവുന്നത്ര നേരം ക്രീസില്‍ നില്‍ക്കാനാണ് സഞ്ജു ഒമാനെതിരെ ശ്രമിച്ചത്. സഞ്ജു ആ സമയം ക്രീസിലുണ്ടാവേണ്ടത് ടീമിനും ആവശ്യമായിരുന്നു. ക്രീസില്‍ കുറച്ചു നേരം ചെലവഴിച്ച് 40-50 റണ്‍സടിക്കുന്നത് ബാറ്ററുടെ ആത്മവിശ്വസം ഉയര്‍ത്തും. മത്സരത്തില്‍ സഞ്ജുവിന്‍റെ ടൈമിംഗും അപാരമായിരുന്നുവെന്ന് ഗവാസ്കര്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.

മത്സരത്തില്‍ സഞ്ജു അടിച്ച സ്ട്രൈറ്റ് സിക്സിനെയും ഗവാസ്കര്‍ അഭിനന്ദിച്ചു. പന്തിന്‍റെ ലെങ്ത്ത് തിരിച്ചറിഞ്ഞ് ക്രീസില്‍ വളരെ വേഗം അഡ്ജസ്റ്റ് ചെയ്യാനുള്ള സഞ്ജുവിന്‍റെ മികവാണ് ആ ഷോട്ടില്‍ വ്യക്തമായത്. ഇരുവശത്തേക്കും അതുപോലെ ഷോട്ട് കളിക്കാൻ സഞ്ജുവിനാവും. അധികം താരങ്ങള്‍ക്കൊന്നുമില്ലാത്ത അപൂര്‍വ മികവാണത്. സ്ട്രൈറ്റ് സിക്സ് അടിച്ച പന്ത് ബാറ്റിലേക്ക് വരാനായി കാത്തു നിന്ന സഞ്ജു അവസാന സെക്കന്‍ഡിലാണ് ആ ഷോട്ട് കളിച്ചത്. അത് കാണാന്‍ തന്നെ അഴകായിരുന്നു. അവന്‍റെ ക്ലാസ് ആ ഒറ്റ ഷോട്ടില്‍ നിന്ന് തന്നെ മനസിലാക്കാം.

Scroll to load tweet…

ഒരു പന്ത് കളിക്കാന്‍ മറ്റു ബാറ്റര്‍മാരെക്കാള്‍ കൂടുതല്‍ സമയം സഞ്ജുവിന് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഓഫ് സൈഡിലടിക്കണോ ലെഗ് സൈഡിലടിക്കണോ എന്ന് തീരുമാനിക്കാന്‍ സഞ്ജുവിന് അനായാസം കഴിയും. വളരെ കുറച്ചു ബാറ്റര്‍മാര്‍ക്കെ ആ മികവുള്ളു. സഞ്ജു അത്തരത്തിലൊരു കളിക്കാരനാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഒമാനെതിരെ മൂന്നാം നമ്പറിലിറങ്ങിയെങ്കിലും സൂപ്പര്‍ ഫോറില്‍ നാളെ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ സഞ്ജു വീണ്ടും അഞ്ചാം നമ്പറിലേക്ക് മാറേണ്ടിവരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക