ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനുമാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് സഖ്യമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. സ്ഥിരതയും വേഗതയേറിയ പാര്‍ട്ണര്‍ഷിപ്പുകളും ചൂണ്ടിക്കാട്ടി, വിരാട് കോലി-ക്രിസ് ഗെയ്ല്‍, കോലി-എബി ഡിവില്ലിയേഴ്‌സ് സഖ്യങ്ങളെക്കാള്‍ ഇവര്‍ മുന്നിലാണെന്നും റെയ്‌ന കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു.

മുംബൈ: ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ആവേശം പകര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ വാക്കുകള്‍. ഗുജറാത്തിന്റെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനുമാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് സഖ്യമെന്ന് റെയ്ന വിശേഷിപ്പിച്ചു. ഇരുവര്‍ക്കുമിടയിലെ സ്ഥിരതയും കളിയെക്കുറിച്ചുള്ള അറിവും, മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത വേഗതയില്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ കെട്ടിപ്പടുക്കാനുള്ള കഴിവുമാണ് അവരെ മികച്ചതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ സീസണിലെപ്പോലെ തന്നെ ഇത്തവണയും ഗുജറാത്തിന്റെ ബാറ്റിങ് നട്ടെല്ല് ഈ സഖ്യമാണ്. അടുത്തിടെ പത്താമത്തെ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് തികച്ച ഇരുവരും ടി20യിലെ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വിരാട് കോലി-ക്രിസ് ഗെയ്ല്‍, വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്, ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ തുടങ്ങിയ ഇതിഹാസ സഖ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഈ യുവ ജോഡികളും എത്തിനില്‍ക്കുന്നത്. ''ടാറ്റാ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ജോഡിയാണ് ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും. ഒരുമിച്ച് കളിച്ച 46 ഇന്നിങ്‌സുകളില്‍ നിന്ന് 50 റണ്‍സിന് മുകളിലുള്ള 21 പാര്‍ട്ണര്‍ഷിപ്പുകളാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.'' റെയ്ന പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇക്കാര്യത്തില്‍ ക്രിസ് ഗെയ്ല്‍-വിരാട് കോലി സഖ്യം രണ്ടാമതും, എബി ഡിവില്ലിയേഴ്‌സ്-കോലി സഖ്യം മൂന്നാമതുമാണ്. എന്നാല്‍ വെറും 46 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്ലും സായിയും 21 തവണ അര്‍ദ്ധ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് കടന്നത്ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നേട്ടമാണ്. ഗെയ്ലും കോലിയും ഈ നേട്ടത്തിലെത്താന്‍ 59 ഇന്നിങ്‌സുകള്‍ എടുത്തപ്പോള്‍, ഡിവില്ലിയേഴ്‌സ്-കോഹ്ലി സഖ്യത്തിന് 76 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.'' റെയ്ന കണക്കുകള്‍ സഹിതം വിശദീകരിച്ചു.

സ്ഥിരതയെ കുറിച്ചും ഗില്‍ പറഞ്ഞു... ''ഇരുവരുടെയും സ്ഥിരത അവിശ്വസനീയമാണ്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവര്‍ ആവശ്യത്തിന് സമയമെടുക്കുന്നു, ഡോട്ട് ബോളുകള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. ഏത് ബൗളറെ എപ്പോള്‍ ആക്രമിക്കണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. ഒരാള്‍ ബൗളറുടെ വേഗത ഉപയോഗിക്കുമ്പോള്‍, മറ്റേയാള്‍ കൃത്യമായ ആംഗിളുകള്‍ കണ്ടെത്തി റണ്‍സ് ഉയര്‍ത്തുന്നു. ഈ സീസണില്‍ മറ്റൊരു സഖ്യത്തിനും ഇത്രയും സ്ഥിരത അവകാശപ്പെടാനില്ല.'' മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം വ്യക്തമാക്കി.

YouTube video player