യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി ഇറാൻ്റെ വിദേശകാര്യ മന്ത്രി പാകിസ്ഥാനിലെത്തുമെന്നും അമേരിക്കൻ സംഘങ്ങൾ നേരത്തെ തന്നെ രാജ്യത്ത് എത്തിയതായും സൂചനയുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ച പുനരാരംഭിക്കാൻ സാധ്യതയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലാവും ചർച്ച നടക്കുക. ചർച്ചകൾക്കായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് രാത്രി പാകിസ്ഥാനിലെത്തുമെന്ന് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അമേരിക്കയോ ഇറാനോ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം അമേരിക്കയുടെ ലോജിസ്റ്റിക്സ്, സെക്യൂരിറ്റി സംഘങ്ങൾ ചർച്ചകൾക്കായി നേരത്തെ തന്നെ പാകിസ്ഥാനിലെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് ഇതേ സമയത്ത് അമേരിക്കയിൽ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ, ഇറാന് അമേരിക്കയുമായി നല്ലൊരു ഡീലുണ്ടാക്കാൻ അവസരമുണ്ടായിരുന്നു എന്ന് പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് കരുതിയതെങ്കിലും ഇത് നടന്നിരുന്നില്ല. ഇറാൻ ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതാണ് കാരണം. ഇതേ തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സംഘവും ഇസ്ലാമാബാദിലേക്കുള്ള യാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം വെടിനിർത്തൽ നീട്ടിവച്ച് അമേരിക്ക ചർച്ചയ്ക്കുള്ള സമയം നീട്ടി. എങ്കിലും കടലിൽ ഇറാനെ സമ്മർദത്തിലാക്കുന്ന നിലയിൽ നാവികസേനയെ വിന്യസിച്ച് അമേരിക്ക കരുത്ത് വർധിപ്പിച്ചു. ഇന്ന് ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയതും പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.


