ദക്ഷിണാഫ്രിക്ക തോറ്റാല്‍ ടീം ഇന്ത്യയും പാക്-ബംഗ്ലാ മത്സര വിജയികളും സെമിയിലെത്തും.

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക സൂപ്പര്‍-12 മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. അഡ്‌ലെയ്‌ഡില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സ് നേടി. ഇന്ന് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പിക്കാം. തോറ്റാല്‍ ടീം ഇന്ത്യയും പാക്-ബംഗ്ലാ മത്സര വിജയികളും സെമിയിലെത്തും. അതിനാല്‍ ഏവരും ആകാംക്ഷയോടെയാണ് മത്സര ഫലത്തിനായി കാത്തിരിക്കുന്നത്. 

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്. 

നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി. മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29 ഉം റണ്‍സ് നേടി. മൂന്നാമനായി എത്തിയ ടോം കൂപ്പറും മോശമാക്കിയില്ല. കൂപ്പര്‍ 19 പന്തില്‍ 35 പേരിലാക്കി. ബാസ് ഡി ലീഡ് ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്‍‌റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് സ്വന്തമാക്കി. ഇന്ന് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. പാകിസ്ഥാന്‍-ബംഗ്ലാദേശ്, ഇന്ത്യ-സിംബാബ്‌വെ മത്സരങ്ങള്‍ ഇതോടെ ത്രില്ലറുകളാവും. 

ചതിച്ചത് മഴയോ താരങ്ങളോ; സ്വന്തം നാട്ടിലെ ലോകകപ്പിൽ നാണംകെട്ട് ചാമ്പ്യൻ ഓസ്ട്രേലിയ