പതിനാറ് ടീമുകളാണ് ഓസ്ട്രേലിയയിൽ ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12ൽ ഇടംപിടിച്ചുകഴിഞ്ഞു.

ഗീലോങ്: ട്വന്‍റി 20 ലോകകപ്പിന് നാളെ ഓസ്ട്രേലിയയിൽ കൊടിയേറ്റം. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ആദ്യം നടക്കുക. ഗീലോങ്ങില്‍ നാളെ ശ്രീലങ്ക-നമീബിയ പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.

കുട്ടിക്രിക്കറ്റിന്‍റെ ലോകപൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. പതിനാറ് ടീമുകളാണ് ഓസ്ട്രേലിയയിൽ ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12ൽ ഇടംപിടിച്ചുകഴിഞ്ഞു. എട്ട് ടീമുകൾ സൂപ്പർ12ലെ ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്കായി മാറ്റുരയ്ക്കും. രണ്ട് വട്ടം കിരീടമുയർത്തിയ വെസ്റ്റ് ഇൻഡീസും മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയും ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കണം. നാളെ രാവിലെ 9.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്ക് നമീബിയയാണ് എതിരാളികൾ.

വെസ്റ്റ് ഇൻഡീസ് ആദ്യ മത്സരത്തിൽ സ്കോട്ട്‍ലൻഡിനെ നേരിടും. യുഎഇ, നെതർലൻഡ്‌സ്, സിംബാബ്‍വെ, അയർലൻഡ്, ടീമുകളും സൂപ്പർ-12 ലക്ഷ്യമിട്ടിറങ്ങും. ഈ മാസം 22ന് ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ തമ്മിലാണ് സൂപ്പർ-12ലെ ആദ്യ മത്സരം. രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയും പാകിസ്ഥാനും ഒക്ടോബർ 23ന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാകും ഇത്. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ. നവംബർ 13ന് എംസിജി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ബുമ്രയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ജാഗ്രത കാരണം; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ