സിംബാബ്‌വെക്കെതിരെ ടി20 മികച്ച പ്രകടനത്തോടെയാണ് ജയ്‌സ്വാള്‍ ആറാം സ്ഥാനത്തേക്ക് കയറിയത്.

ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്. യശസ്വി ജയ്‌സ്വാള്‍ ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒരു സ്ഥാനം നഷ്ടമായ റുതുരാജ് ഗെയ്കവാദ് എട്ടാം റാങ്കിലായി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. പതിമൂന്നാം സ്ഥാനത്തുള്ള അക്‌സര്‍ പട്ടേലാണ് ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബൗളര്‍. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, ദക്ഷിണാഫ്രിക്കയുട ആന്റിച് നോര്‍കിയ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

സിംബാബ്‌വെക്കെതിരെ ടി20 മികച്ച പ്രകടനത്തോടെയാണ് ജയ്‌സ്വാള്‍ ആറാം സ്ഥാനത്തേക്ക് കയറിയത്. നാല് സ്ഥാനങ്ങള്‍ ഇന്ത്യന്‍ ഓപ്പണര്‍ മെച്ചപ്പെടുത്തി. 743 റേറ്റിംഗ് പോയിന്റാണ് ജയ്‌സ്വാളിന്. ഒന്നാമതുള്ള ഹെഡ്ഡിന് 844 പോയിന്റുണ്ട്. രണ്ടാമതുള്ള സൂര്യക്ക് 797 പോയിന്റാണുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഫിള്‍ സാള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാള്‍ ആറാം സ്ഥാനത്തേക്ക് വന്നപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. 

സഞ്ജുവിനെ ടി20 ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം! കാരണം വ്യക്തമാക്കി പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

എട്ടാമുള്ള റുതുരാജിന് പിന്നില്‍ ബ്രന്‍ഡന്‍ കിംഗ് (9), ജോണ്‍സണ്‍ ചാള്‍സ് (10) എന്നിവരുണ്ട്. നേട്ടമുണ്ടാക്കിയ മറ്റൊര താരം ശുഭ്മാന്‍ ഗില്ലാണ്. 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ 37-ാം സ്ഥാനത്തെത്തി. അതേസമയം രോഹിത് ശര്‍മയ്ക്ക് അഞ്ച് സ്ഥാനം നഷ്ടമായി. 42-ാം സ്ഥാനത്താണ് അദ്ദേഹം. ഏഴാം സ്ഥാനം റിങ്കുവിന് നഷ്ടമായി. സിംബാബ്‌വെ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും മലയാളി താരം സഞ്ജുവിന് ആദ്യ 100ലെത്താന്‍ സാധിച്ചില്ല. 

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് നാല് സ്ഥാനങ്ങള്‍ വീതം നഷ്ടമായി. കുല്‍ദീപ് 15-ാം സ്ഥാനത്തും ബിഷ്‌ണോയ് പതിനെട്ടാം സ്ഥാനത്തുമാണ്.