വരാനിരിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അതെന്തായാലും ഇന്ത്യന്‍ താരങ്ങളോട് എന്റെ ഭാഗത്തുനിന്ന് മൃദുസമീപനം ഉണ്ടാവില്ല. കാരണം എനിക്ക് ഐപിഎല്‍ കരാറൊന്നും കിട്ടാനില്ല. അതുകൊണ്ട് തന്നെ ഒന്നും തന്നെ നഷ്ടപ്പെടാനുമില്ല. 

സിഡ്നി: ഐപിഎല്‍ കരാറുകള്‍ മോഹിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ആരോപണം തള്ളി ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ഓസ്ട്രേലിയന്‍ താരങ്ങള്‍ കോലിയെ സുഖിപ്പിക്കുന്ന രീതിയില്‍ പെരുമാറിയതായി തന്റെ അറിവിലില്ലെന്നും അദ്ദേഹത്തെ എപ്പോഴെങ്കിലും പുറത്താക്കാതിരിക്കാന്‍ നോക്കിയിട്ടില്ലെന്നും പെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

കോലിയെ പ്രകോപിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിന് കാരണം പ്രകോപിതനാവുമ്പോഴാണ് കോലി കൂടുതല്‍ മികവ് പുറത്തെടുക്കുക എന്ന് ഞങ്ങള്‍ക്ക് അറിയാം. വരാനിരിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അതെന്തായാലും ഇന്ത്യന്‍ താരങ്ങളോട് എന്റെ ഭാഗത്തുനിന്ന് മൃദുസമീപനം ഉണ്ടാവില്ല. കാരണം എനിക്ക് ഐപിഎല്‍ കരാറൊന്നും കിട്ടാനില്ല. അതുകൊണ്ട് തന്നെ ഒന്നും തന്നെ നഷ്ടപ്പെടാനുമില്ല. ഓസ്ട്രേലിയക്കായി കളിക്കാനിറങ്ങുമ്പോഴോ കോലിയ്ക്കെതിരെ പന്തെറിയുമ്പോഴോ ഓസ്ട്രേലിയന്‍ താരങ്ങളാരും ഐപിഎല്‍ കരാറിനെക്കുറിച്ച് ചിന്തുക്കുമെന്ന് കരുതുന്നല്ലെന്നും പെയ്ന്‍ പറഞ്ഞു.

Also Read:കോലിയെയും സംഘത്തെയും ചീത്തവിളിക്കാന്‍ ഓസീസിനും പേടി; കാരണം ഐപിഎല്ലെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

ഐപിഎല്ലിലെ കോടികള്‍ മോഹിച്ചാണ് വിരാട് കോലിക്കും സംഘത്തിനുമെതിരെ ഓസീസ് താരങ്ങള്‍ പതിവ് ആക്രമണോത്സുകതയോ ചീത്തവിളിയോ ഒന്നും പുറത്തെടുക്കാത്തതെന്ന് ക്ലാര്‍ക്ക് പറഞ്ഞിരുന്നു. ക്രിക്കറ്റിന്റെ സാമ്പത്തികവശം പരിശോധിച്ചാല്‍ ഇന്ത്യ എത്രമാത്രം കരുത്തരാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് രാജ്യാന്തര ക്രിക്കറ്റായാലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റായാലും അങ്ങനെതന്നെയാണ്.

അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ താരങ്ങളും മറ്റ് ടീമുകളിലെ താരങ്ങളും ഇന്ത്യന്‍ താരങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന സമീപനമാണ് കുറച്ചുകാലമായി പുറത്തെടുക്കുന്നത്. അവര്‍ക്ക് കോലിയെയും മറ്റ് ഇന്ത്യന്‍ താരങ്ങളെയും ചീത്തവിളിക്കാന്‍ പേടിയാണ്. കാരണം ഏപ്രിലില്‍ ഇതേ കളിക്കാര്‍ക്കൊപ്പം ഐപിഎല്‍ കളിക്കേണ്ടതാണല്ലോ അവര്‍ക്കെല്ലാം എന്നായിരുന്നു ക്ലാര്‍ക്കിന്റെ പ്രസ്താവന.