ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ശുഭ്മാന്‍ ഗില്ലിന്റെ ആവശ്യപ്രകാരം രണ്ട് അതിഥി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിൽ പരിശീലനത്തിനെത്തി
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് രണ്ട് അതിഥി താരങ്ങളും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ആവശ്യപ്രകാരമാണ് അതിഥി താരങ്ങള്‍ പന്തെറിയാന്‍ എത്തിയത്. ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് തോല്‍വി നേരിട്ട ഇന്ത്യ ബര്‍മിംഗ്ഹാമില്‍ ശക്തമായി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശീലനം. ഇതിനിടെയാണ് ടീമില്‍ ഇല്ലാത്ത രണ്ടുപേരുടെ സാന്നിധ്യം ശ്രദ്ധേയമായത്.
പഞ്ചാബ് കിംഗ്‌സിന്റെ ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ മുന്‍ താരമായ ജഗ്ജിത് സിംഗ് സന്ധുവും. ഇരുവരും നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ആവശ്യപ്രകാരം. ഇന്ത്യന്‍ ക്യാംപിലേക്കുള്ള വരവ് ഹര്‍പ്രീതിനും ജഗ്ജിത്തും ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള അവസരം കൂടിയായി. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ മോശം പ്രകടനമായിരുന്നു. ഇതുകൊണ്ടുതന്നെ ബുധനാഴ്ച രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ബൗളര്‍മാരിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ്ര സജീവമായി പങ്കെടുത്തു. ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബുമ്ര അഞ്ച് വിക്കറ്റ് നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയ്ക്ക് വിക്കറ്റ് നേടാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ മൂന്നില്‍ മാത്രമേ കളിക്കൂയെന്ന് കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ പറയുകയായിരുന്നു.

