Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി; രോഹിത്തിനെ തേടിയെത്തിയത് രണ്ട് അപൂര്‍വ റെക്കോഡുകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ രോഹിത് ശര്‍മയെ തേടിയെത്തിയത് അപൂര്‍വ റെക്കോഡ്. ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത്.

two new records for indian opener rohit sharma
Author
Ranchi, First Published Oct 19, 2019, 2:25 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ രോഹിത് ശര്‍മയെ തേടിയെത്തിയത് അപൂര്‍വ റെക്കോഡ്. ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക ഇന്ത്യന്‍ ഓപ്പണര്‍. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്‌ന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. 176, 127 എന്നിങ്ങനെയായിരുന്നു വിശാഖപട്ടണത്ത് രോഹിത്തിന്റെ സ്‌കോര്‍. ഒരു ടെസ്റ്റ് പരമ്പരില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന റെക്കോഡും രോഹിത്തിന്റെ പേരിലായി. ഇതുവരെ 17 സിക്‌സുകളാണ് രോഹിത് നേടിയത്.

two new records for indian opener rohit sharma

രോഹിത്തിന്റെ സെഞ്ചുറിയുടെയും (പുറത്താവാതെ 108) അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ചുറിയുടെയും (പുറത്താവാതെ 74) കരുത്തില്‍ ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. നാല് ഫോറും 13 സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. രഹാനെ ഇതുവരെ ഒരു സിക്‌സും 10 ഫോറും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഇതുവരെ 166 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാര്‍ പിടികൂടുകയായിരുന്നു. പൂജാരയ്ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്. കോലി ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

നേരത്തെ, ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇശാന്ത് ശര്‍മയ്ക്ക് പകരമാണ് നദീം ടീമിലെത്തിയത്. ഈ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുണ്ട്. ഹെന്റിച്ച് ക്ലാസന്‍, സുബൈര്‍ ഹംസ, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ക്ലാസനാണ് വിക്കറ്റ് കീപ്പര്‍. ക്വിന്റണ്‍ ഡി കോക്ക് ഓപ്പണറായി കളിക്കും.

Follow Us:
Download App:
  • android
  • ios