ക്യാപ്റ്റന്‍റെ തന്ത്രങ്ങളുമായി സഞ്ജു സാംസണ്‍, സൗരാഷ്‌ട്രക്കെതിരെ കേരളത്തിന്‍റെ തീപാറും ബൗളിംഗ്

ആലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മുന്നില്‍ മുന്‍നിര തകര്‍ന്ന് നിലവിലെ ചാമ്പ്യന്‍മായ സൗരാഷ്‌ട്ര. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്‌ട്രക്ക് 9.5 ഓവറില്‍ വെറും 29 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായി. പേസര്‍ ബേസില്‍ തമ്പിയാണ് കേരളത്തിന് സ്വപ്‌ന തുടക്കം നല്‍കിയത്. ബേസില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഖിന്‍ സത്താറും അഖില്‍ സ്‌കറിയയും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 16 ഓവറില്‍ 41-4 എന്ന നിലയിലാണ് സൗരാഷ്‌ട്ര. 

ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെക്കും പോലെയാണ് ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുന്നത്. 13 പന്തില്‍ 4 റണ്‍സെടുത്ത ഓപ്പണറും വെടിക്കെട്ട് വീരന്‍ വിക്കറ്റ് കീപ്പറുമായ ഷെള്‍ഡന്‍ ജാക്‌സണെ പേസര്‍ ബേസില്‍, വിഷ്‌ണു വിനോദിന്‍റെ കൈകളില്‍ എത്തിച്ചു. മറ്റൊരു ഓപ്പണര്‍ ഹര്‍വിന്‍ ദേശായിയെ അഖിന്‍ സത്താര്‍ റിട്ടേണ്‍ ക്യാച്ചിലൂടെയും മൂന്നാമന്‍ സമര്‍ഥ് വ്യാസിനെ അഖില്‍ സ്‌കറിയ ബൗള്‍ഡാക്കിയും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ദേശായി 14 പന്തില്‍ 8 ഉം, വ്യാസ് 21 പന്തില്‍ 9 ഉം റണ്‍സേ നേടിയുള്ളൂ. വ്യക്തിഗത അക്കൗണ്ട് തുറക്കും മുമ്പ് നാലാം നമ്പര്‍ ബാറ്റര്‍ പ്രേരക് മങ്കാദിനെ റിട്ടേണ്‍ ക്യാച്ചിലൂടെയും ബേസില്‍ പറഞ്ഞയച്ചു. പ്രേരക് നാല് പന്തുകള്‍ മാത്രമാണ് ക്രീസില്‍ നിന്നത്. 

ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിജയ് ഹസാരെയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്‌ട്രയെ നയിക്കുന്നത് ജയ്‌ദേവ് ഉനാദ്‌കട്ടാണ്. ഗ്രൂപ്പ് എയില്‍ കേരളത്തിനും സൗരാഷ്‌ട്രയ്‌ക്കും ഒപ്പം കരുത്തരായ മുംബൈയും റെയില്‍വേസും ത്രിപുരയും പോണ്ടിച്ചേരിയും സിക്കിമും ഒഡിഷയുമുണ്ട്. 

Read more: മറുപടി അടി തുടങ്ങാന്‍ സഞ്ജു സാംസണ്‍; വിജയ് ഹസാരെ ട്രോഫിയില്‍ കേരളം കളത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം