ഹൈദരാബാദ് കിംഗ്‌സ്മാനെതിരായ മത്സരത്തിൽ 37 പന്തിൽ 43 റൺസെടുത്ത ബാബർ ടീമിലെ ടോപ് സ്കോററായെങ്കിലും, അവസാന നിമിഷം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല.
കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ(പിഎസ്എല്‍) മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടറുടെ ചോദ്യത്തിന് നേരെ ക്ഷോഭിച്ച് പെഷവാർ സാൽമി നായകൻ ബാബർ അസം. ഇന്ത്യൻ താരം വിരാട് കോലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് ബാബറിനെ പ്രകോപിപ്പിച്ചത്.
ഹൈദരാബാദ് കിംഗ്‌സ്മാനെതിരായ മത്സരത്തിൽ 37 പന്തിൽ 43 റൺസെടുത്ത ബാബർ ടീമിലെ ടോപ് സ്കോററായെങ്കിലും, അവസാന നിമിഷം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. ഇതേക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യമാണ് തര്‍ക്കത്തിന് വഴിവെച്ചത്. വിരാട് കോലിയും നിങ്ങളും ഒരേ ശൈലിയിലാണ് കളിക്കുന്നത്. പക്ഷേ അദ്ദേഹം മത്സരങ്ങൾ ഫിനിഷ് ചെയ്യാറുണ്ട്. നിങ്ങൾക്ക് അതിന് സാധിക്കുന്നില്ല. ആളുകൾ നിങ്ങളെ കോലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇവിടെ അവസാനിപ്പിക്കൂ. ഇത്തരം താരതമ്യങ്ങൾ നിങ്ങളുടെ കൈയില്‍ വെച്ചാല്‍ മതി. ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ല എന്നത് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണെന്നും ബാബര്‍ പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തപ്പെടുമ്പോഴും, ടി20 ഫോർമാറ്റിലെ ബാബറിന്‍റെ സ്ട്രൈക്ക് റേറ്റും കളി ഫിനിഷ് ചെയ്യാനുള്ള കഴിവും പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്.
പിഎസ്എൽ ഈ സീസണിലെ രണ്ട് മത്സരങ്ങളിൽ നിന്നായി 82 റൺസാണ് ബാബർ നേടിയത്. സ്ട്രൈക്ക് റേറ്റാകട്ടെ 126.15 മാത്രമാണ്. ഇതുവരെ 10 ഫോറുകളും ഒരു സിക്സറും മാത്രമാണ് ബാബറിന് നേടാനായത്. ഹൈദരാബാദ് ഉയർത്തിയ 146 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന പെഷവാർ സാൽമി, അവസാന പന്തിലാണ് വിജയം കണ്ടത്. ബാബർ ക്രീസിലുണ്ടായിരുന്നിട്ടും മത്സരം ഇത്രത്തോളം നീണ്ടുപോയതാണ് വിമർശകർ ആയുധമാക്കുന്നത്.
