'പരാജയപ്പെട്ടത് വംശവെറിയുടെ രാഷ്ട്രീയക്കാർ കൂടി'; ഷമിക്ക് നേരെ നടന്ന സൈബറാക്രമണം ഓര്‍മ്മിച്ച് മന്ത്രി
'അന്ന് ഷമിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. സംഘടിതമായിരുന്നു ആ ആക്രമണം.'

തിരുവനന്തപുരം: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമിയെ പ്രശംസിച്ച് മന്ത്രി വിഎന്‍ വാസവനും. ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ രാജ്യദ്രോഹിയെന്ന് പറഞ്ഞ് ഷമിക്ക് നേരെ ഒരുവിഭാഗം നടത്തിയ സൈബറാക്രമണം ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. 'അന്ന് ഷമിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. സംഘടിതമായിരുന്നു ആ ആക്രമണം.' ഇന്നലത്തെ ഇന്ത്യയുടെ വിജയത്തോടെ, ന്യൂസിലാന്റ് മാത്രമല്ല വംശവെറിയുടെ ആ രാഷ്ട്രീയക്കാര്‍ കൂടിയാണ് പരാജയപ്പെട്ടതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
മന്ത്രി വിഎന്‍ വാസവന്റെ കുറിപ്പ്: ലോകകപ്പ് ഫൈനലില്‍ എത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനം. ഇന്നത്തെ താരം മുഹമദ് ഷമിയായിരുന്നു. സ്വപ്ന തുല്യമായിരുന്നു ഏഴ് വിക്കറ്റ് നേട്ടം. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പില്‍ വേഗതയില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. എല്ലാ ആശംസകളും നേരുന്നതിനൊപ്പം ഒരു കാര്യം കൂടി ഓര്‍മ്മയിലേക്ക് എത്തിയത് പങ്കുവയ്ക്കുന്നു. കുറച്ചു കാലം മുന്‍പ് ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. സംഘടിതമായിരുന്നു ആ ആക്രമണം. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഗാലറിയുടെ മട്ടുമാറി. ഒരേ താളത്തില്‍ ഒരേ സ്വരത്തില്‍ അവിടെ ആരവമുയര്‍ന്നു. ഷമി..ഷമി... ഉയര്‍ന്നും താണും ഈണത്തിലുള്ള ആ ആരവം ഇന്ത്യന്‍ ഹൃദയങ്ങളില്‍ നിറയുമ്പോള്‍ പരാജയപ്പെട്ടത് ന്യൂസിലന്റ് മാത്രമല്ല വംശവെറിയുടെ രാഷ്ട്രീയക്കാര്‍ കൂടിയാണ്.
ഷമിയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷും രംഗത്തെത്തി. ഷമിയാണ് ഈ ലോകകപ്പിലെ തന്റെ താരമെന്ന് രാജേഷ് പറഞ്ഞു. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളര്‍ ഈ ലോകകപ്പില്‍ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിര്‍ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വര്‍ഗീയതയുടെയും സ്റ്റമ്പുകള്‍ കൂടിയാണെന്ന് എംബി രാജേഷ് പറഞ്ഞു.