ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയില്‍ ബെന്‍ ഡക്കെറ്റിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങുകയായിരുന്നു സ്റ്റീവ് സ്‌മിത്ത്

ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ റണ്‍മെഷീന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്ക്. ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാംദിനത്തിലെ ഹൈലൈറ്റ് സ്‌മിത്തിന്‍റെ ഈ 32-ാം ടെസ്റ്റ് ശതകമായിരുന്നു. ഒരറ്റത്ത് ഓസീസ് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്‌മിത്ത് 169 പന്തില്‍ മൂന്നക്കം കണ്ടു. എന്നാല്‍ ആഷസ് ചരിത്രത്തില്‍ സ്‌മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു. 

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ ജിമ്മി ആന്‍ഡേഴ്‌സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്ത് പിന്നാലെ അതിവേഗം സ്കോര്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്‌മിത്ത് പക്ഷേ, ഇന്നിംഗ്‌സിലെ 96-ാം ഓവറിലെ രണ്ടാം പന്തില്‍ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയില്‍ ബെന്‍ ഡക്കെറ്റിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. ഡ്രസിംഗ് റൂമിലേക്ക് യാത്രയാവുമ്പോള്‍ 184 പന്തില്‍ 15 ഫോറുകളുടെ അകമ്പടിയോടെ 110 റണ്‍സാണ് താരത്തിനുണ്ടായിരുന്നത്. പുറത്തായി മടങ്ങുമ്പോള്‍ കാണികളുടെയും സഹതാരങ്ങളുടേയും വലിയ കയ്യടി സ്‌മിത്തിന് കിട്ടി. കാണാം ബെന്‍ ഡക്കെറ്റിന്‍റെ ആ തകര്‍പ്പന്‍ ക്യാച്ച്. 

Scroll to load tweet…

മത്സരത്തില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 100.4 ഓവറില്‍ 416 റണ്‍സില്‍ അവസാനിച്ചു. 339/5 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് 77 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായി. സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(88 പന്തില്‍ 66), ട്രാവിസ് ഹെഡ്(73 പന്തില്‍ 77) എന്നിവരുടെ വേഗമാര്‍ന്ന അര്‍ധസെഞ്ചുറികളും മാര്‍നസ് ലബുഷെയ്‌ന്‍റെ 47 റണ്‍സും വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേടിയ 22 റണ്‍സുകളും നിര്‍ണായകമായി. ഇംഗ്ലണ്ടിനായി ഓലി റോബിന്‍സണ്‍, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വീതവും ജോ റൂട്ട് രണ്ടും ജിമ്മി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റും നേടി.

Read more: ആഷസില്‍ തീയായി സ്റ്റീവ് സ്‌മിത്ത്; 32-ാം ടെസ്റ്റ് സെഞ്ചുറി