ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 325 റണ്‍സ് പിന്തുടരവേ ന്യൂസിലന്‍ഡിന്‍റെ ഒന്‍പതാമനായാണ് ടിം സൗത്തി മടങ്ങിയത്

ബേ ഓവല്‍: ദില്ലിയില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റിലെ കെ എല്‍ രാഹുലിന്‍റെ വണ്ടര്‍ ക്യാച്ചിന്‍റെ ത്രില്‍ ആരാധകര്‍ക്ക് മാറിയിട്ടില്ല. ഇതിന് പുറമെയാണ് ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റില്‍ കിവീസ് നായകന്‍ ടിം സൗത്തിയെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കെറ്റ് എടുത്ത ക്യാച്ച് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 325 റണ്‍സ് പിന്തുടരവേ ന്യൂസിലന്‍ഡിന്‍റെ ഒന്‍പതാമനായാണ് ടിം സൗത്തി മടങ്ങിയത്. ഇതോടെ ന്യൂസിലന്‍ഡ് 71 ഓവറില്‍ 247-9 എന്ന നിലയിലായി. ഇംഗ്ലണ്ട് പേസര്‍ ഓലീ റോബിന്‍സണിന്‍റെ പന്തില്‍ ബൗണ്ടറി നേടാനുള്ള സൗത്തിയുടെ ശ്രമമാണ് ബൗണ്ടറിക്കരികെ ബെന്‍ ഡക്കെറ്റിന്‍റെ ഗംഭീര ക്യാച്ചില്‍ അവസാനിച്ചത്. മത്സരത്തില്‍ റോബിന്‍സണിന്‍റെ നാലാം വിക്കറ്റായിരുന്നു ഇത്. സൗത്തിക്ക് 13 പന്തില്‍ 10 റണ്‍സേ നേടാനായുള്ളൂ. ടോം ബ്ലെന്‍ഡല്‍ സെഞ്ചുറിയും(181 പന്തില്‍ 138), ദേവോണ്‍ കോണ്‍വേ അര്‍ധ സെഞ്ചുറിയും(151 പന്തില്‍ 77) നേടിയെങ്കിലും ന്യൂസിലന്‍ഡിന് മറുപടി ബാറ്റിംഗില്‍ 82.5 ഓവറില്‍ 306 റണ്‍സില്‍ പുറത്തായി.

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മികച്ച ലീഡ് ലക്ഷ്യമാക്കി മുന്നേറുകയാണ്. രണ്ടാംദിനം സ്റ്റംപ് എടുത്തപ്പോള്‍ 16 ഓവറില്‍ 79-2 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട്. 18 പന്തില്‍ 14* റണ്‍സുമായി ഓലി പോപ്പും 13 പന്തില്‍ 6* റണ്ണെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍. 39 പന്തില്‍ 28 നേടിയ സാക്ക് ക്രൗലിയുടെയും 27 പന്തില്‍ 25 റണ്‍സെടുത്ത ബെന്‍ ഡ‍ക്കെറ്റിന്‍റേയും വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. മൂന്നാംദിനമായ നാളെ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശി വേഗം സ്കോര്‍ ചെയ്യാന്‍ തന്നെയാവും ഇംഗ്ലണ്ടിന്‍റെ ശ്രമം. 

ബാസ്‌ബോള്‍ ശൈലി വിടാതെ ഇംഗ്ലണ്ട്; ന്യൂസിലന്‍ഡിനെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി മുന്നോട്ട്