Asianet News MalayalamAsianet News Malayalam

ജുലന്‍ ഗോസ്വാമിയെ കെട്ടിപിടിച്ച് വിതുമ്പി ഹര്‍മന്‍പ്രീത്; ക്യാപ്റ്റനെ ആശ്വസിപ്പിച്ച് വെറ്ററന്‍ പേസര്‍- വീഡിയോ

ഇംഗ്ലീഷ് താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ബാറ്റിംഗിലെത്തിയ ഗോസ്വാമി ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ പന്തെറിയാനെത്തിയ 39കാരി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏഴ് ഓവറില്‍ 28 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

watch video harmanpreet kaur in tear ahead of final odi against england
Author
First Published Sep 24, 2022, 8:57 PM IST

ലണ്ടന്‍: ഇന്ത്യന്‍ ജേഴ്‌സിയില്‍ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിക്കുകയാണ് പേസര്‍ ജുലന്‍ ഗോസ്വാമി. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗോസ്വാമി തന്റെ അവസാന മത്സരം കളിക്കുന്നത്. ഇംഗ്ലീഷ് താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ബാറ്റിംഗിലെത്തിയ ഗോസ്വാമി ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ പന്തെറിയാനെത്തിയ 39കാരി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏഴ് ഓവറില്‍ 28 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമൊത്തുള്ള ഒരു വീഡിയോ വൈറലായി. മത്സരത്തിന് മുമ്പ് ഗോസ്വാമിയെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന ഹര്‍മന്‍പ്രീതിന്റെ വീഡിയോയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ മത്സരത്തിന് മുമ്പ് ഗ്രൗണ്ടിലുണ്ടായ ടീം മീറ്റിംഗിലാണ് വികാരധീനമായ രംഗങ്ങള്‍ അരങ്ങേറിയത്. ഹര്‍മന്‍പ്രീതിന് നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ജുലന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം...

മത്സരത്തില്‍ ടോസ്് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വന്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 22 ഓവറില്‍ ഏഴിന് 85 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്. രാജേശ്വരി ഗെയ്കവാദ് രണ്ടും ഗോസ്വാമി, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി. 

തുടര്‍ന്ന് ദീപ്തി- മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മന്ഥാനയെ പുറത്താക്കി ക്രോസ് ഒരിക്കല്‍കൂടി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ പൂജ വസ്ത്രകര്‍ (22) മാത്രമാണ് രണ്ടക്കം കണ്ടത്. ദയാലന്‍ ഹേമലത (2), ഗോസ്വാമി (0), രേണുക സിംഗ് (0), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപ്തി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറികള്‍ ദീപ്തിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ക്രോസിന് പുറമെ സോഫി എക്ലെസ്റ്റോണ്‍, ഫ്രേയ കെംപ് എന്നിവര്‍ രണ്ടും ഫ്രേയ ഡേവിസ്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചു. അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ദയാലന്‍ ഹേമലത, ജുലന്‍ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, എമ്മ ലാംപ്, സോഫിയ ഡങ്ക്‌ളി, അലിസ് കാപ്‌സി, ഡാനിയേല വ്യാട്ട്, എമി ജോണ്‍സ്, ഫ്രേയ കെംപ്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലോട്ട് ഡീന്‍, കേറ്റ് ക്രോസ്, ഫ്രേയ ഡേവിസ്.
 

Follow Us:
Download App:
  • android
  • ios