ഇന്ത്യക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയ്‌ക്ക് മുന്‍പ് മോണ്ടി ദേശായി ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് പരിശീലകസംഘത്തില്‍ കരുത്തുകൂട്ടി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. മോണ്ടി ദേശായിയെ വിന്‍ഡീസ് ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. രണ്ട് വര്‍ഷത്തെ കാലയളവിലേക്കാണ് മോണ്ടിയുടെ നിയമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയ്‌ക്ക് മുന്‍പ് മോണ്ടി ദേശായി ടീമിനൊപ്പം ചേരും. ഐസിസി ക്രിക്കറ്റ് ലീഡ് ഡിവിഷന്‍ 2വില്‍ കാനഡയുടെ പരിശീലകനായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അഫ്‌ഗാന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനുമായി പ്രവര്‍ത്തിച്ചു. ഐസിസി ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുഎഇയുടെ ബാറ്റിംഗ് കോച്ചായാണ് മോണ്ടി അവസാനം പ്രവര്‍ത്തിച്ചത്. 

ബാറ്റിംഗ് പരിശീലകനായി അവസരം തന്നതിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് മോണ്ടി ദോശായി നന്ദി പറഞ്ഞു. "മഹത്തായ ക്രിക്കറ്റ് പാരമ്പര്യമുള്ള രാജ്യത്തിനൊപ്പം സേവനം ചെയ്യാന്‍ കഴിയുന്നതിന്‍റെ ആകാംക്ഷയിലാണ്. പ്രധാന പരിശീലകന്‍ ഫില്‍ സിമ്മന്‍സിനും ഡയറക്‌ടര്‍ ജിമ്മി ആദംസിനും ക്യാപ്റ്റന്‍മാര്‍ക്കുമൊപ്പം മികച്ച പ്രവര്‍ത്തനം നടത്താനാകും" എന്ന് അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വെള്ളിയാഴ്‌ച ഹൈദരാബാദില്‍ ആദ്യ ടി20യോടെ വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാകും. രണ്ടാം ടി20 ഞായറാഴ്‌ച കാര്യവട്ടത്ത് നടക്കും. അവസാന ടി20ക്ക് 11-ാം തിയതി മുംബൈ വേദിയാകും. ടി20 പരമ്പരയ്‌ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും നടക്കും.