Asianet News MalayalamAsianet News Malayalam

മില്ലര്‍ക്ക് പവലിന്റെ മറുപടി! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ വിന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ കെയ്ല്‍ മയേഴ്‌സിന്റെ (6) വിക്കറ്റ് നഷ്ടമായെങ്കിലും 17 റണ്‍സെടുക്കാനായിരുന്നു. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ സഹ ഓപ്പണര്‍ ബ്രന്‍ഡന്‍ കിംഗിനേയും (എട്ട് പന്തില്‍ 23) വിന്‍ഡീസിന് നഷ്ടമായി.

west indies won over south africa by three wicket after rovman powell blistering innings saa
Author
First Published Mar 25, 2023, 10:15 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റ് ജയം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 10.3 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ പുറത്താവാതെ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ കെയ്ല്‍ മയേഴ്‌സിന്റെ (6) വിക്കറ്റ് നഷ്ടമായെങ്കിലും 17 റണ്‍സെടുക്കാനായിരുന്നു. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ സഹ ഓപ്പണര്‍ ബ്രന്‍ഡന്‍ കിംഗിനേയും (എട്ട് പന്തില്‍ 23) വിന്‍ഡീസിന് നഷ്ടമായി. ഇതോടെ രണ്ടിന് 34 എന്ന നിലയിലായി വിന്‍ഡീസ്. എന്നാല്‍ നാലാം വിക്കറ്റില്‍ നിക്കോളാസ് പുരാന്‍ (16)- ജോണ്‍സണ്‍ ചാര്‍ലസ് (14 ന്തില്‍ 28) സഖ്യം 32 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയ ശേഷമമെത്തിയ മൂന്ന് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. റൊമാരിയോ ഷെഫേര്‍ഡ് (3), ഒഡെയ്ന്‍ സ്മിത്ത് (5), അകെയ്ല്‍ ഹൊസൈന്‍ (0) എന്നിവരാണ് മടങ്ങിയത്. എന്നാല്‍ ഒരറ്റത്ത് കൂറ്റനടികള്‍ തുടര്‍ന്ന പവല്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. റോസ്റ്റണ്‍ ചേസ് (4) പുറത്താവാതെ നിന്നു. മഗാല ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, 22 പന്തില്‍ 48 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായി. ഒഡെയ്ന്‍ സ്മിത്ത്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ നാല് ഓവറുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) അകെയ്ല്‍ ഹൊസൈനിന്റെ പന്തില്‍ മടങ്ങി. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ റിലെ റൂസ്സോയും (7) പവലിയനില്‍ തിരിച്ചെത്തി. ടി20 ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ എയ്ഡന്‍ മാര്‍ക്രവും (14) നിരാശപ്പെടുത്തി. അഞ്ചാമനായി ക്രീസിലെത്തിയ മില്ലറാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഇതിനിടെ റീസ ഹെന്‍ഡ്രികസ് (12 പന്തില്‍ 21), ഹെന്റിച്ച് ക്ലാസന്‍ (1), വെയ്ന്‍ പാര്‍നെല്‍ (4) എന്നിവരും മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മില്ലര്‍- സിസാന്‍ഡ മഗാല (5 പന്തില്‍  പുറത്താവാതെ 18) സഖ്യം റണ്‍നിരക്ക് കുത്തനെ ഉയര്‍ത്തി. 47 റണ്‍സാണ് ഇരുവരു കൂട്ടിചേര്‍ത്തത്. മഗാല രണ്ട് സിക്‌സും ഒരു ഫോറും നേടി. കോട്ട്രല്‍ എറിഞ്ഞ 10-ാം ഓവറിലാണ് മഗാല രണ്ട് സിക്‌സ് നേടിയത്.  അവസാന ഓവറിന്റെ ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും മില്ലര്‍ അടിച്ചെടുത്തു. നാലാം പന്തില്‍ സ്മിത്തിന് വിക്കറ്റ് നല്‍കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റ ഇന്നിംഗ്‌സ്. അവസാന പന്തില്‍ ബോണ്‍ ഫോര്‍ട്വിന്‍ (4) റണ്ണൗട്ടായെങ്കിലും പന്ത് നോബോളായിരുന്നു. അവസാന പന്ത് നേരിട്ട ആര്‍റിച്ച് നോര്‍ജെക്ക് ഒന്നും ചെയ്യാനായില്ല. മഗാല പുറത്താവാതെ നിന്നു.

ഇനീപ്പോ അഞ്ച് മാര്‍ക്ക് പോയാലെന്താ? നെയ്മറിന്റെ കുഞ്ഞു ആരാധികയെ ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്!

Follow Us:
Download App:
  • android
  • ios