എന്തിന് റിസ്‌വാനോട് ചോദിച്ചാല്‍ തന്നെ അദ്ദേഹം നിങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമല്ലോ.
കറാച്ചി: മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണിയെയും പാക് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാനെയും താരതമ്യം ചെയ്ത പാക് മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ക്രിക്കറ്റർ പ്ലസ് സിഒഒ ആയ ഫാരിദ് ഖാന്‍റെ ട്വീറ്റിനായിരുന്നു ഹർഭജന്‍റെ കുറിക്ക് കൊള്ളുന്ന മറുപടി.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ധോണിയോ പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാനാണോ മികച്ചത് എന്നായിരുന്നു എക്സ് പോസ്റ്റിലൂടെ ഫാരിദ് ഖാന്‍റെ ചോദ്യം, പിന്നാലെയെത്തി ഹർഭജന്‍റെ ഗൂഗ്ലി, എന്താണിപ്പോള്‍ പുകയ്ക്കുന്നത് എന്നായിരുന്നു ഹര്‍ഭജന്‍റെ ചോദ്യം. എന്താണിപ്പോള്‍ പുകയ്ക്കുന്നത്. എന്തൊരു മണ്ടന്‍ ചോദ്യമാണിത്. ആരെങ്കിലും ഇയാള്‍ക്ക് ഒന്ന് പറഞ്ഞുകൊടുക്കു, ധോണി റിസ്‌വാനെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന്.
എന്തിന് റിസ്‌വാനോട് ചോദിച്ചാല്‍ തന്നെ അദ്ദേഹം നിങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമല്ലോ. ഫാരിദിന്‍റെ താരതമ്യം അല്‍പം കടന്നുപോയെങ്കിലും റിസ്‌വാനെ തനിക്കിഷ്ടമാണെന്നും റിസ്‌വാന്‍ നല്ല ബാറ്ററെന്നും ആക്രമണോത്സുകതയോടെ കളിക്കുന്ന താരമാണെന്നും ഹര്‍ഭജന്‍ വിശദീകരിച്ചു.
ലോക ക്രിക്കറ്റിൽ ധോണി തന്നെയാണ് ഇപ്പോഴും ഒന്നാമനെന്നും വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തെ വെല്ലാനൊരു താരം ഇപ്പോഴുമില്ലെന്നും ഹർഭജൻ പറഞ്ഞു. 350 ഏകദിനങ്ങളിൽ നിന്നായി പതിനായിരം റണ്‍സ് അടിച്ചെടുത്ത ധോണിയ്ക്ക് ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിംഗുമുണ്ട്, എന്നാൽ 74 ഏകദിനങ്ങളിൽ 2088 റണ്‍സും 76 ക്യാച്ചുകളുമാണ് പാക് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാന്‍റെ സമ്പാദ്യം.
ഇന്ത്യയെ രണ്ടു ഫോർമാറ്റുകളിലും ലോകകിരീടം ചൂടിച്ച ധോണിയുമായുളള അനാവശ്യ താരതമ്യത്തിന് ആരാധകരും ഫാരിദിന്‍റെ പോസ്റ്റിൽ പൊങ്കാല തുടരുകയാണ്. ഫാരിദ് ശരിക്കും ഹര്‍ഭജനോട് നന്ദി പറയണമെന്നും പോസ്റ്റിന് ഇത്രയും റീച്ച് കിട്ടിയത് ഹര്‍ഭജന്‍റെ മറുപടിക്കുശേഷമാണെന്നും ആരാധകര്‍ കുറിച്ചു.
