ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലൊരു ബാറ്റിംഗ് ഹീറോ ആവുമായിരുന്നു ഞാനെന്ന് തിവാരിയുടെ അവകാശവാദം 

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയോട് ചോദ്യവുമായി മനോജ് തിവാരി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടും എന്തുകൊണ്ട് അടുത്ത മത്സരങ്ങളില്‍ ഞാന്‍ പ്ലേയിംഗ് ഇലവന് പുറത്തായി എന്നാണ് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിയോട് തിവാരി ചോദിക്കുന്നത്. രഞ്ജി ട്രോഫി 2024 സീസണില്‍ ബംഗാളിനെ നയിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പാഡഴിച്ചതിന് പിന്നാലെയാണ് ധോണിയെ വെട്ടിലാക്കുന്ന ചോദ്യവുമായി 38കാരനായ മനോജ് തിവാരിയുടെ കടന്നുവരവ്. 

'2011ല്‍ സെഞ്ചുറി നേടിയ ശേഷം എന്തുകൊണ്ട് പ്ലേയിംഗ് ഇലവന് പുറത്തായി എന്ന ചോദ്യം എം എസ് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലൊരു ബാറ്റിംഗ് ഹീറോയാവാനുള്ള കഴിവുണ്ടായിട്ടും എനിക്ക് അതിന് സാധിച്ചില്ല. ഏറെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ന് ടിവിയില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഏറെ സങ്കടമുണ്ട്' എന്നുമാണ് ന്യൂസ് 18നോട് മനോജ് തിവാരിയുടെ വാക്കുകള്‍. 

ടീം ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20കളുമാണ് മനോജ് തിവാരി കളിച്ചത്. ഏകദിനത്തില്‍ 287 ഉം രാജ്യാന്തര ട്വന്‍റി 20യില്‍ 15 ഉം റണ്‍സേ തിവാരി നേടിയുള്ളൂ. 2008 ഫെബ്രുവരിയില്‍ ബ്രിസ്ബേനില്‍ ഓസീസിനെതിരെ ഏകദിനം കളിച്ചാണ് മനോജ് തിവാരി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2011ല്‍ ചെന്നൈയില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസിനോട് നേടിയ 104* റണ്‍സ് പ്രശംസിക്കപ്പെട്ടപ്പോഴും താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനായില്ല. സെഞ്ചുറിക്ക് ശേഷമുള്ള 14 ഇന്നിംഗ്സുകളില്‍ താരം എന്തുകൊണ്ട് പുറത്തിരിക്കേണ്ടിവന്നു എന്നത് വ്യക്തമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 148 മത്സരങ്ങളില്‍ 47.86 ശരാശരിയില്‍ 30 സെഞ്ചുറികളോടെ 10195 റണ്‍സും 169 ലിസ്റ്റ് എ മത്സരങ്ങളില്‍ 42.28 ശരാശരിയില്‍ 6 സെഞ്ചുറികളോടെ 5581 റണ്‍സും മനോജ് തിവാരിക്കുണ്ട്. 

Read more: 'നാലാം ടെസ്റ്റിന് മുമ്പ് രോഹിത് ശര്‍മ്മയോട് ഒരു ആവശ്യം ഉന്നയിക്കണം'; യശസ്വി ജയ്സ്വാളിനെ ഉപദേശിച്ച് കുംബ്ലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം