മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയ വമ്പൻ പേസർമാർ ഉള്ളപ്പോൾ അർജുൻ ടീമിലിടം പിടിക്കുന്നത് പ്രയാസമാണെന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.
മുംബൈ: ലക്നൗ സൂപ്പർ ജയന്‍റസ് താരമായ അർജുൻ ടെൻഡുൽക്കർക്ക് ഐപിഎൽ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കില്ലെന്ന മുന്‍ താരം ആർ. അശ്വിന്‍റെ പ്രസ്താവനക്കെതിരെ അർജുന്‍റെ പരിശീലകൻ കൂടിയായ യോഗ്‌രാജ് സിംഗ്. അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഒരാളെക്കുറിച്ച് എന്ത് സംസാരിക്കണം എന്ന് അശ്വിൻ പഠിക്കണമെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.
ഐപിഎല്ലില്‍ വരുന്ന സീസണിലെ ലക്നൗ ടീമിന്റെ സാധ്യതാ ഇലവനെക്കുറിച്ച് സംസാരിക്കവെയാണ് അശ്വിൻ അർജുനെ തഴഞ്ഞത്. അർജുൻ ടെൻഡുൽക്കർക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. ആ വഴിക്കേ ചിന്തിക്കേണ്ട. മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയ വമ്പൻ പേസർമാർ ഉള്ളപ്പോൾ അർജുൻ ടീമിലിടം പിടിക്കുന്നത് പ്രയാസമാണെന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.
എന്നാല്‍ ഇതിനെതിരെ മുന്‍താരം യുവരാജ് സിംഗിന്‍റെ പിതാവ് കൂടിയായ യോഗ്‌രാജ് സിംഗ് രൂക്ഷമായാണ് പ്രതികരിച്ചത്. അശ്വിൻ ആരായാലും അയാൾ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ അയാൾക്കുണ്ടാകണം. ടെലിവിഷനിൽ വന്നിരുന്ന് അവന് അത് ചെയ്യാൻ കഴിയില്ല, ഇത് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ നീയാരാണ്? അവൻ സച്ചിൻ ടെൻഡുൽക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവൻ ഒരു ബൗളർ മാത്രമല്ല, അവന്‍റെ ബാറ്റിംഗ് പാടവം അശ്വിൻ കാണാനിരിക്കുന്നതേയുള്ളൂവെന്നായിരുന്നു യോഗ്‌രാജ് സിംഗിന്‍റെ പ്രതികരണം.
മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡിടെയാണ് അർജുൻ ഇത്തവണ ലക്നൗവിൽ എത്തിയത്. പകരമായി ഷാർദുൽ താക്കൂറിനെ മുംബൈ സ്വന്തമാക്കി. ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ കളിച്ച അർജുൻ മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി അർജുൻ അത്ര മികച്ച ഫോമിലല്ല. വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും ശരാശരി പ്രകടനം മാത്രമാണ് താരം നടത്തിയത്.
അർജുന്‍റെ കഴിവിൽ പൂർണ്ണ വിശ്വാസമുള്ള യോഗരാജ് സിംഗ്, മുൻപ് യുവരാജ് സിംഗിനെ പരിശീലിപ്പിച്ച അതേ ഗൗരവത്തോടെയാണ് അർജുനെയും പരിശീലിപ്പിക്കുന്നത്. അശ്വിന്‍റെ വാക്കുകൾക്ക് അർജുൻ മൈതാനത്ത് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
