2027 ഐപിഎല്‍ സീസണില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് പരിശീലകനായേക്കും. സൗരവ് ഗാംഗുലിയുടെ താൽപര്യപ്രകാരമാണ് ഈ നീക്കം. ഇതോടൊപ്പം, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിടാനൊരുങ്ങുന്ന റിഷഭ് പന്തിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനും ഡല്‍ഹി ആലോചിക്കുന്നുണ്ട്.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് 2027 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചുമതല ഏറ്റെടുത്തേക്കും. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്ന യുവരാജ്, നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മ്മ എന്നിവരുടെ വ്യക്തിഗത മെന്ററായി അടുത്തിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, കോടികള്‍ കിലുങ്ങുന്ന ഐപിഎല്ലില്‍ ഒരു ടീമിന്റെ ഔദ്യോഗിക പരിശീലകനായി യുവരാജ് ചുമതലയേല്‍ക്കുന്നത് ഇതാദ്യമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2019ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് യുവരാജ് തന്റെ കരിയറിലെ അവസാന ഐപിഎല്‍ മത്സരം കളിച്ചത്. ആകെ 132 ഐപിഎല്‍ മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഉടമ്പടി പ്രകാരം 2027, 2028 സീസണുകളില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ടീമിന്റെ പരിശീലക നിരയില്‍ വലിയ മാറ്റങ്ങളുണ്ടാകും. നിലവില്‍ ജിഎംആര്‍ ഗ്രൂപ്പ് നിയമിച്ച വേണുഗോപാല്‍ റാവു, ഹേമംഗ് ബദാനി, മുനാഫ് പട്ടേല്‍ എന്നിവരടങ്ങിയ സഖ്യം മാറി പുതിയ സപ്പോര്‍ട്ട് സ്റ്റാഫ് ചുമതലയേല്‍ക്കും.

ഉടമ്പടി അനുസരിച്ച്, സഹ-ഉടമകളായ ജിഎംആറും ജെഎസ്ഡബ്ല്യുവും രണ്ട് വര്‍ഷം വീതം മാറിമാറിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുരുഷ ടീമിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ-ഓഫില്‍ കടക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. ലേലത്തിലെ അവരുടെ കളിക്കാരുടെ തിരഞ്ഞെടുപ്പും തന്ത്രങ്ങളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജിന്റെ ആദ്യ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്ക് അദ്ദേഹത്തിന്റെ മേല്‍ വലിയ സ്വാധീനമുണ്ട്. ഗാംഗുലിയുടെ താല്‍പര്യപ്രകാരമാണ് യുവരാജ് ടീമിലേക്ക് വരുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന നിലയില്‍ ഗാംഗുലി ജെഎസ്ഡബ്ല്യുവിന്റെ മറ്റ് ഫ്രാഞ്ചൈസികളായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ ടീം എന്നിവയുടെ കാര്യങ്ങളും നോക്കുമ്പോള്‍, യുവരാജ് പുരുഷ ടീമിന്റെ ബാറ്റിംഗില്‍ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിടാന്‍ ഒരുങ്ങുന്ന റിഷഭ് പന്തിനെ ഒന്നോ രണ്ടോ കളിക്കാരെ പകരമായി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സിന് തിരികെ ടീമിലെത്തിക്കാന്‍ സാധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടി വരും.

YouTube video player