ഒരു ബൗളര്‍ക്കും എല്ലാക്കാലവും ഫോമില്‍ തുടരാനാകില്ല. ചാഹലിന് തിരിച്ചുവരവിന് ആവശ്യമായ സമയം നല്‍കണമെന്ന് ഭാജി

മുംബൈ: ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പോട് കൂടി ഇന്ത്യക്ക് പുതിയൊരു സ്‌പിന്നറെ കിട്ടിയിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ 17 വിക്കറ്റ് നേടിയ രവി ബിഷ്‌ണോയി. എന്നാല്‍ സീനിയര്‍ ടീമിലെത്താന്‍ ബിഷ്‌ണോയിക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിഗ് പറയുന്നു. ടി20 ലോകകപ്പില്‍ യുസ്‌വേന്ദ്ര ചാഹലായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്‌പിന്നറെന്നും ഭാജി വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

'അണ്ടര്‍ 19 ലോകകപ്പില്‍ രവി ബിഷ്‌ണോയിയുടെ പ്രകടനം ഗംഭീരമായി. ലെഗ് സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും രവി ബിഷ്‌ണോയിയും രാഹുല്‍ ചഹാറും നമുക്കുണ്ട്. അമിത് മിശ്രയെ മറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്, ഇപ്പോഴും ഒട്ടേറെ ക്രിക്കറ്റ് അയാളില്‍ ബാക്കിയുണ്ട്. രാജ്യത്തെ ഏറ്റവും പക്വമായ ലെഗ് സ്‌പിന്നറാണ് മിശ്ര. ബിഷ്‌ണോയിയെ ആരുമായും താരതമ്യം ചെയ്യരുത്. അദേഹത്തിന്‍റെ വളര്‍ച്ച കണ്ടറിയാനാണ് ആഗ്രഹം. ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും കാഴ്‌ചവെക്കുന്ന പ്രകടനം നിര്‍ണായകമാകും'. 

'ടീം തെരഞ്ഞെടുപ്പില്‍ ഐപിഎല്‍ പ്രകടനം വലിയ സ്വാധീനം ചൊലുത്തും. സമ്മര്‍ദം നന്നായി അതിജീവിക്കാന്‍ കഴിയുന്ന താരം ടീമിലെത്തും. യുസ്‌വേന്ദ്ര ചാഹല്‍ ഇതിനകം കഴിവുതെളിയിച്ച താരമാണ്. ടി20 ലോകകപ്പ് സ്‌ക്വാഡിലെ നമ്പര്‍ 1 ചോയ്‌സ് സ്‌പിന്നറായിരിക്കും ചാഹല്‍ എന്നാണ് എന്‍റെ വിശ്വാസം. ഒരു ബൗളര്‍ക്കും എല്ലാക്കാലവും ഫോമില്‍ തുടരാനാകില്ല. ചാഹലിന് തിരിച്ചുവരവിന് ആവശ്യമായ സമയം നല്‍കുക. അദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പാണ്' എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.