ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തെറിയാന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡുപ്ലസി നിയോഗിച്ചത് ഇമ്രാന്‍ താഹിറിനെയാണ് എന്നറിയുമ്പോഴാണ് ടീമില്‍ താഹിര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് വ്യക്തമാകുക.

ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് ഇന്ന് നൂറാം ഏകദിനം. നാല്‍പത് വയസ്സ് പൂര്‍ത്തിയായ ശേഷമാണ് ഇമ്രാന്‍ താഹിര്‍ ഈ നേട്ടത്തിലെത്തുന്നതെന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. പ്രായം കൂടുംതോറും വലിയ വിജയങ്ങള്‍ സ്വന്തമാക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുന്ന പാക് വംശജനായ താരം. 

"ഏറെ പ്രാധാന്യമുള്ള ദിവസമാണിന്ന്. ഏറെ സ്വപ്നങ്ങള്‍ കണ്ടിരുന്നു. പക്ഷേ ഒരുക്കലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നൂറാം മത്സരം കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇതിനുള്ള അവസരം തന്നത് ദക്ഷിണാഫ്രിക്കയിലെ എന്‍റെ പ്രിയപ്പെട്ട ജനങ്ങളാണെന്ന് ഇപ്പോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ലണ്ടനിലുള്ള താരം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെന്ന രാജ്യത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തെറിയാന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡുപ്ലസി നിയോഗിച്ചത് ഇമ്രാന്‍ താഹിറിനെയാണ് എന്നറിയുമ്പോഴാണ് ടീമില്‍ താഹിര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് വ്യക്തമാകുക. ലോകകപ്പിന്‍റെ ചരിത്ര നിമിഷമായിരുന്നു അത്. ഒരു സ്പിന്നറെ ആദ്യ പന്തെറിയാന്‍ ഏല്‍പ്പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ഹാഫ് ഡുപ്ലസി. അത് വെറുതെയായില്ല. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌‌റ്റോയെ പുറത്താക്കി താഹിര്‍ ഞെട്ടിച്ചു.

പ്രായം കൂടുംതോറും കഠിന പ്രയത്നത്തിലൂടെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി കുതിക്കുകയാണ് താരം. ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2011 ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു താരത്തിന്‍റെ തുടക്കം. തന്‍റെ 31 മത്തെ വയസ്സിലായിരുന്നു ഇത്. ഏകദിനത്തില്‍ ഏഴു വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയാണ് അദ്ദേഹം