അയല്‍വീട്ടില്‍ നിന്ന് കരച്ചില്; ഓടിയെത്തിയ 14 കാരന്‍ സഹോദരിയെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ചു
അനിയത്തിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ 14 കാരന്‍ അയല്‍വാസിയുടെ വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കി. ഇതോടെ പ്രതി പെണ്‍കുട്ടിയെ വാതില്‍ തുറന്ന് പുറത്തേക്ക് വിട്ടു.
മുംബൈ: മുംബൈയിലെ ജുഹു മേഖലയിൽ ആറുവയസുള്ള തന്‍റെ സഹോദരിയെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി പതിനാലുവയസുകാരന്‍. ശനിയാഴ്ചയാണ് അയല്‍വാസിയായ 45 കാരന്‍ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അയല്‍വാസിയുടെ വീടുമായി നല്ല അടുപ്പത്തിലാരുന്നു. ശനിയാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പോയ സമയത്ത് പതിനാലുകാരനും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടിവി കാണുന്നതിനിടെ വീട്ടിലെ കേബിള്‍ തകരാറായി. തുടര്‍ന്ന് അയല്‍വാസിയോട് വിവരം പറയാനായി ആറു വയസുകാരി എത്തിയപ്പോഴായിരുന്നു പീഡന ശ്രമം.
വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ശേഷം ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ കുട്ടി നിലവിളിച്ചു. അനിയത്തിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ 14 കാരന്‍ അയല്‍വാസിയുടെ വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കി. ഇതോടെ പ്രതി പെണ്‍കുട്ടിയെ വാതില്‍ തുറന്ന് പുറത്തേക്ക് വിട്ടു. അനിയെത്തിയെ വീട്ടിലെത്തിച്ച ശേഷം പതിനാലുകാരന്‍ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona