ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്
പെൺകുട്ടിയുടെ അമ്മ വീഴ്ചയിൽ കൈകാലുകൾ പൊട്ടിയതിനാൽ കിടപ്പിലാണ്. ഭേദമായതിനുശേഷം അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ബെംഗളൂരു: അമ്മയുടെ സുഹൃത്ത് പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിക്കുകയും ഗർഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞതായും പരാതി. ഓട്ടോ ഡ്രൈവറായ വിനയ് എന്ന യുവാവാണ് (22) പെൺകുട്ടിയെ അക്രമത്തിന് ഇരയാക്കിയത്. ബെംഗളൂരു നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മാഗഡിയിലാണ് സംഭവം.
എട്ടു മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്. യുവാവ് ഒരു വർഷത്തിലേറെയായി വീട്ടിൽ സ്ഥിരമായി വരാറുണ്ടെന്നും തന്നെ പല തവണ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിയിൽ പറയുന്നു. ഇയാളും അമ്മയും ചേർന്ന് പലപ്പോഴും മദ്യം കുടിക്കാൻ നിർബന്ധിക്കുമായിരുന്നുവെന്നും ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നും പെൺകുട്ടി പറയുന്നു.
മാസമുറ തെറ്റിയതിനുശേഷം സുഖമില്ലാതായപ്പോൾ അമ്മയോട് പറഞ്ഞെങ്കിലും മരുന്നുവാങ്ങി കഴിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഒടുവിൽ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് വീട്ടിൽ വരാതായെന്നും മുത്തശ്ശിയോട് കാര്യങ്ങൾ അറിയിച്ച ശേഷം തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
നിലവിൽ മോഷണക്കേസിൽ ജയിലിലാണ് പ്രതി വിനയ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വീഴ്ചയിൽ കൈകാലുകൾ പൊട്ടിയതിനാൽ കിടപ്പിലാണ്. ഭേദമായതിനുശേഷം അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മയ്ക്കും യുവാവിനുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.