പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ഗുർമിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.  പ്രതികളിലൊരാളായ സൌരഭിന്‍റെ സഹോദരിയുമായി ഗുർമീത് അടുപ്പത്തിലായിരുന്നു.

മുസാഫർനഗർ: ഉത്തർപ്രദേശില്‍ 16 കാരനെ സുഹൃത്തുക്കള്‍ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. കൂട്ടുകാരന്മാരില്‍ ഒരാളുടെ സഹോദരിയുമായി 16 കാരൻ അടുപ്പത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത സഹോദരൻ യുവാവിനെ കൂട്ടുകാരൊപ്പം ചേർത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുസാഫർനഗറിനടുത്ത് കാണ്ട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ മഖ്മുൽപൂർ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം നടത്തത്. പതിനാറുകാരന്‍റെ മൃതദേഹം ഗ്രാമത്തിലെ വയലിൽ നിന്നും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുർമിത് എന്ന 16 കാരന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ഗുർമിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ സൌരഭിന്‍റെ സഹോദരിയുമായി ഗുർമീത് അടുപ്പത്തിലായിരുന്നു. എന്നാൽ സൌരഭിന് ഇത് ഇഷ്ടപ്പെട്ടില്ല. സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വകവയ്ക്കാതെ ഗുർമീതും പെണ്‍കുട്ടിയും സൌഹൃദം തുടർന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാംലി പോലീസ് സൂപ്രണ്ട് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു.

കൂട്ടുകാർ ചേർന്ന് സൌരഭിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ച് കൊണ്ടുപോയി ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റത്തിനിടെ പ്രതികള്‍ സൌരഭിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തൊട്ടടുത്തുള്ള കരിമ്പിൻ തോട്ടത്തില്‍ ഉപേക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ച കത്തി പൊലീസ് കരിമ്പിൻ തോട്ടത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

Read More :  'രാവിലെ ജോലിക്കെത്തി, കൂലിവാങ്ങി മടങ്ങി, മാലയില്‍ നോട്ടമിട്ടു, പിന്നാലെ മോഷണം'; വർക്കലയിൽ യുവാക്കൾ പിടിയിൽ