കളിക്കാനായുള്ള പണത്തെ ചൊല്ലി തര്‍ക്കം; പതിനേഴുകാരന് ക്രൂരമര്‍ദ്ദനം
അക്രമം നടത്തിയ പത്താം ക്ലാസ്സുകാരന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ചികിത്സ തേടുന്നുണ്ടെന്നും കുടുംബം പൊലീസിനെ അറിയിച്ചു.
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ഇടവെട്ടിയിൽ 17 വയസുകാരന് ക്രൂരമർദ്ദനം. കളിക്കാനായുള്ള പണത്തെ ചൊല്ലി കൗമാരക്കാർ തമ്മിലുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പതിനേഴുകാരന്‍റെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇടവെട്ടി കനാലിനടുത്ത് വച്ചാണ് മർദ്ദനമേറ്റത്. കനാലിൽ കുളിക്കാൻ വന്നപ്പോള്‍ സുഹൃത്തായ പത്താം ക്ലാസുകാരൻ മർദ്ദിക്കുകയായിരുന്നു.
ഇരുവരും തൊടുപുഴയിലെ ഫുട്ബോൾ ടർഫിൽ കളിക്കാൻ പോകാറുണ്ടായിരുന്നു. ഇതിന്‍റെ ഫീസായ 130 രൂപ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പനിനേഴുകാരന്‍റെ പുറത്ത് കടിയുമേറ്റിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ തൊടുപുഴ കേസിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമം നടത്തിയ പത്താം ക്ലാസ്സുകാരന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ചികിത്സ തേടുന്നുണ്ടെന്നും കുടുംബം പൊലീസിനെ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ഭീഷണിയുണ്ടെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും മർദ്ദമേറ്റ കുട്ടിയുടെ കുടുംബം ആരോപിച്ചു.