പിറന്നാൾ ദിനത്തിൽ 19 വയസുകാരിയായ സുഹൃത്തുകൾ കൂട്ടബലാത്സംഗം ചെയ്തു
പെൺകുട്ടിയുടെ പരിക്കുകൾ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.
മുംബൈ: മുംബൈയിൽ പിറന്നാൾ ദിനത്തിൽ പത്തൊമ്പതുകാരിയായ പെൺകുട്ടിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
സംഭവത്തില്‍ നാലു പേർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മുംബൈ ചൂനാബട്ടിയിൽ ജൂലൈ ഏഴിനാണ് സംഭവം. ഔറംഗാബാദ് സ്വദേശിയായ യുവതിയെ പിറന്നാൾ ആഘോഷിക്കാനായി സുഹൃത്തുക്കൾ മുബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് രാത്രിയോടെ നാലു ആൺസുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം.
അവശയായ പെൺകുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. മാതാപിതാക്കളോട് പോലും നടന്ന സംഭവം മറച്ചു വച്ച പെൺകുട്ടി അടിവയറ്റിലെ വേദനയെ തുടർന്ന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ പരിക്കുകൾ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.
ജൂലൈ മുപ്പതിന് പെൺകുട്ടിയുടെ അച്ഛൻ ബെഗുംപുറ പോലീസിന് ആശുപത്രി രേഖകൾക്കൊപ്പം സമർപ്പിച്ച പരാതിയെ അടിസ്ഥാനമാക്കി കൂട്ടബലാത്സംഗത്തിന് കേസെടുത്തു. പെൺകുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പ്രതികളായ പെൺകുട്ടിയുടെ നാലു ആൺസുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കൂട്ടബലാത്സംഗം നടന്നുവെന്നു പറയപ്പെടുന്ന മുംബൈയിലെ താമസസ്ഥലത്ത് പെൺകുട്ടിയുടെ സഹോദരൻ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും പോലീസ് പറയുന്നുണ്ട്. ഇതേ സമയം സാരമായി പരിക്കുകൾ ഉള്ള പെൺകുട്ടിയോട് ചികിത്സയിൽ തുടരാനാണ് ഔറംഗാബാദിലെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.