ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

മുംബൈ: ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്കിലെ മുന്‍ അസിസ്റ്റന്‍റ് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 

19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈ അന്ധേരിയിലെ വ്യവസായിയായ മനോഹര്‍ലാല്‍ അഹൂജയും മകന്‍ അമിതും ചേര്‍ന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 1.5 കോടി രൂപ വായ്ച എടുത്തത്. എന്നാല്‍ വായ്പ എടുത്ത പണം ഇവര്‍ ബാങ്കില്‍ തിരിച്ചടച്ചില്ല. തുടര്‍ന്ന് ബാങ്കിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ആറുപേരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ പിടിയിലായത്. ബാങ്കിലെ മുന്‍ അസിസ്റ്റന്‍റ്റ് മാനേജരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും കേസില്‍ പ്രതികളാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ആറുപേര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. അമിതിന് 3 കോടി രൂപയും മുന്‍ ബാങ്ക് ജീവനക്കാരന് 4.3 ലക്ഷം രൂപയുമാണ് പിഴ അടയ്ക്കേണ്ടത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.