ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം രാത്രി കിടന്നുറങ്ങിയ ഭർത്താവ് അറസ്റ്റില്‍
സംഭവ ദിവസം മദ്യപിച്ച് ബഹളം വെച്ച പ്രേമിനെ ഭാര്യ ചോദ്യം ചെയ്തു. ഇതിൽ കുപിതനായ പ്രേം, ബബ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദില്ലി നിഹാര്‍ വിഹാറില്‍ വാടക വീട്ടില്‍ താമസിക്കുന്ന 30 കാരനായ പ്രേം സിംഗ് എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 കാരിയായ ബബ്ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രേം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ ദിവസം മദ്യപിച്ച് ബഹളം വെച്ച പ്രേമിനെ ഭാര്യ ചോദ്യം ചെയ്തു. ഇതിൽ കുപിതനായ പ്രേം, ബബ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ പ്രേം പിറ്റേ ദിവസം രാവിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല നടത്തിയ ശേഷം പ്രേമിനെ കാണാതായതോടെയാണ് പൊലീസ് ഇയാളെ സംശയിക്കുന്നത്. പ്രേം സിങിന്റെ മദ്യപാനത്തെക്കുറിച്ച് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.