കണ്ണൂരില്‍ പട്ടാപ്പകല്‍ നാല്‍പ്പതുകാരനെ കുടുംബ സുഹൃത്ത് വീട്ടില്‍കയറി കുത്തി
കുടുംബസുഹൃത്തായ മുഹസിദ് വ്യക്തിപരമായ തർക്കം പറഞ്ഞുതീർക്കാൻ ഷക്കീറിന്റെ വീട്ടിലേക്ക് വന്നതായിരുന്നു. സംസാരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുഹസിദ് ഷാക്കിറിനെ കുത്തി.
കണ്ണൂര്‍: കണ്ണൂരില്‍ പട്ടാപ്പകൽ നാൽപ്പതുകാരനെ സുഹൃത്ത് വീട്ടിൽകയറി കുത്തി. കണ്ണൂർ സിറ്റിയിൽ ഷാക്കിറിനാണ് കുത്തേറ്റത്.
മുതുകിലും കൈക്കും മാരകമായി പരിക്കേറ്റ ഷാക്കിറിന് ഇതുവരെ ബോധം വന്നിട്ടില്ല. ആന്തരീക രക്തസ്രാവം ഉള്ളതിനാൽ അപകട നില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെ പത്തുമണിക്കാണ് സംഭവം.
കുടുംബസുഹൃത്തായ മുഹസിദ് വ്യക്തിപരമായ തർക്കം പറഞ്ഞുതീർക്കാൻ ഷക്കീറിന്റെ വീട്ടിലേക്ക് വന്നതായിരുന്നു. സംസാരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുഹസിദ് ഷാക്കിറിനെ കുത്തി. ഷാക്കിറിന്റെ ഭാര്യ മിസ്രിയ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കളയിൽ വച്ചാണ് പ്രതി ഷക്കീറിനെ കുത്തിയത്.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാക്കിറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആഴത്തിലുള്ള മുറിവായതിനാൽ ആന്തരീക അവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. കൈവിരുലുകൾക്കും മുതുകിലും മുറിവുണ്ട്. ആന്തരീക രക്തസ്രാവം ഉള്ളതിനാൽ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ അൽപസമയത്തിനകം കണ്ണൂർ സിറ്റിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഫൊറൻസിക് സംഘമെത്തി വീട്ടിൽ പരിശോധന നടത്തി. അടുക്കളയുടെ ചുമരിലും അടുത്ത വീട്ടിലുമെല്ലാം ചോര തളംകെട്ടി നിൽക്കുന്നുണ്ട്.
ഇവർ തമ്മിൽ നേരത്തെയും കുടുംബവഴക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.