പാനിപൂരി വിൽപനക്കാരനായ പ്രകാശിന്റെ മൊഴിയിൽ സംശയം തോന്നിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്

ബെംഗളുരു: കോളേജ് വിദ്യാർത്ഥിയായ മകനെ കൊലപ്പെടുത്തിയതിന് 45കാരനായ പിതാവ് അറസ്റ്റിൽ. മദ്യത്തിനും ലഹരി വസ്തുക്കൾക്കുമായി നിരന്തരം പണം ആവശ്യപ്പെടുന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് കൊലപാതകം നടന്നത്. ഞായറാഴ്ചയാണ് 45കാരനായ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് പ്രകാശ് മകൻ യോഗേഷിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ യോഗേഷിന്റെ മരണം സ്ഥിരീകരിക്കാൻ മാത്രമാണ് ആശുപത്രി ജീവനക്കാർക്ക് സാധിച്ചത്. ബാസവേശ്വര നഗർ പൊലീസാണ് 45കാരനെ അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

പാനിപൂരി വിൽപനക്കാരനായ പ്രകാശിന്റെ മൊഴിയിൽ സംശയം തോന്നിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ ബിബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു യോഗേഷ്. ലഹരിക്ക് അടിമയായ യോഗേഷ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പ്രകാശുമായി തർക്കത്തിലേർപ്പെടുക പതിവായിരുന്നു.

പാനിപൂരി കച്ചവടത്തിൽ നിന്നുള്ള പണം കൊണ്ട് കുടുംബത്തിന്റെ സമാധാനം നഷ്ടമാകാൻ ഈ തർക്കങ്ങൾ കാരണമായിരുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ യോഗേഷ് പണം ആവശ്യപ്പെട്ട് ശല്യം തുടങ്ങി. മദ്യപിക്കാൻ പണം നൽകില്ലെന്ന് പ്രകാശ് വിശദമാക്കിയതോടെ യോഗേഷ് കയ്യേറ്റത്തിനുള്ള ശ്രമമായി. ഇതിനിടെ പ്രകാശ് യോഗേഷിന്റ മുഖത്തടിച്ചും. അടിയേറ്റ് നിലത്ത് വീണ മകനെ പ്രകാശ് ശ്വാസംമുട്ടിച്ച് കൊല്ലുകയും രാത്രിയോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

എന്നാൽ ആശുപത്രിയിൽ മകൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രകാശ് പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് എത്തിയ പൊലീസിനോടും ഇതു തന്നെയായിരുന്നു പ്രകാശ് ആവർത്തിച്ചത്. പോസ്റ്റ്മോർട്ടം ലഭിച്ചതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം