കണ്ണൂരില്‍ മദ്യപാനം ചോദ്യം ചെയ്ത അയൽവാസിയെ യുവാവ് വെടിവച്ച് കൊന്നു
കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകൊണ്ടാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിൽ മദ്യപാനം ചോദ്യം ചെയ്ത അയൽവാസിയെ വെടിവച്ച് കൊന്നു. ബേബി എന്ന് വിളിക്കുന്ന അറുപത് കാരനായ കൊങ്ങോലിൽ സെബാസ്റ്റ്യനെയാണ് അയൽവാസി ടോമി കൊലപ്പെടുത്തിയത്. പ്രതി ഒളിവിലാണ്. രാവിലെ എട്ടുമണിയോടെ ടോമി വീട്ടിൽ നിന്നും മദ്യലഹരിയിൽ ബഹളം വയ്ക്കുന്നത് കേട്ടാണ് അയൽവാസിയായ സെബാസ്റ്റ്യൻ അങ്ങോട്ട് ചെന്നത്. സംസാരിച്ച് വാക്കുതർക്കം മൂത്തപ്പോൾ അകത്തുപോയി നാടൻ തോക്കെടുത്തുവന്ന് സെബാസ്റ്റ്യന്റെ നെഞ്ചിൽ ടോമി നിറയൊഴിച്ചു.
ഉടൻ തന്നെ നാട്ടുകാർ ചെറുപുഴ പ്രാധമീക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി ടോമി ഓടി രക്ഷപ്പെട്ടിരുന്നു. കർണാടക അതിർത്തിയായ കാനം വയലിൽ കൃഷി ചെയ്ത് ജീവിക്കുന്ന ആളുകളാണ് ഇവർ. കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകൊണ്ടാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി ഉൾപ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയും സെബാസ്റ്റ്യനും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ചെറുപുഴ പൊലീസ് അറിയിച്ചു