മണ്ണാർക്കാടിനടുത്ത് അമ്പലപ്പാറ തിരുവിഴാംകുന്നിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയും മരിച്ചു. 

പാലക്കാട്: മണ്ണാർക്കാടിനടുത്ത് അമ്പലപ്പാറ തിരുവിഴാംകുന്നിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയും മരിച്ചു. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫുക്രുദീനാണ് വെടിയേറ്റ് മരിച്ചത് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ പ്രതി മഹേഷ് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഞായറാഴ്ച രാത്രിയാണ് സംഭവം. അമ്പലപ്പാറ തിരുവിഴാംകുന്ന് ഇരട്ടവാരിയിലെ വാഴത്തോട്ടത്തിൽ വച്ചാണ് ഫുക്രുദീൻ വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കളായ മഹേഷും ഫുക്രുദീനും എതിരേ നേരത്തെ നിരവധി ക്രിമിനൽ കേസുകളുണ്ടായിരുന്നു. ഇതെ ചൊല്ലിയുളള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. 

രാത്രി വാഴത്തോട്ടത്തിലെത്തിയ ഫക്രുദീനെ വെടിവച്ചെന്നും തുടർന്ന് താൻ വിഷം കഴിച്ചെന്നും മഹേഷ് സാദിഖ് എന്ന സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സാദിഖ് നൽകിയ വിവരമനുസരിച്ച് നടത്തിയ തെരച്ചിലിൽ അവശനിലയിലായ മഹേഷിനെ കണ്ടെത്തി.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മഹേഷ് മരിച്ചു. വെടിയുതിർക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.