അയ്യപ്പ ഭക്തരുമായി സാഹസിക യാത്ര; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ച വൈകുന്നേരമാണ് ആയൂർ മുതൽ കൊട്ടാരക്കര വരെ ഗതാഗത തടസ്സുമുണ്ടാക്കി വാഹനം പോയത്. അലങ്കരിച്ച ജീപ്പിന് മുകളിൽ കെട്ടിവച്ച ബോക്സിന് മുകളിലായിരുന്നു ചിലരുടെ യാത്ര.
കൊട്ടാരക്കര: അപകടമുണ്ടാക്കുന്ന രീതിയിൽ അയ്യപ്പ ഭക്തൻമാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന നിയമലംഘനത്തിനും മാർഗ തടസ്സമുണ്ടാക്കിയതിനും കൊട്ടാരക്കര പൊലീസ് കേസെടുക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് ആയൂർ മുതൽ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കി വാഹനം പോയത്. അലങ്കരിച്ച ജീപ്പിന് മുകളിൽ കെട്ടിവച്ച ബോക്സിന് മുകളിലായിരുന്നു ചിലരുടെ യാത്ര. അപകടരമായ രീതിയിലുള്ള വാഹനയോട്ടം അതുവഴി പോയ മറ്റു വാഹനയാത്രക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ അറിയിച്ചുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച വീഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊല്ലം റൂറൽ എസ്പി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് മനസിലായതോടെ ഇലവുങ്കലുള്ള മോട്ടോർ വാഹനവകുപ്പിന്‍റെ ക്യാമറ വഴി വാഹനത്തിന്‍റെ നമ്പറെടുത്തു. ആറ്റിങ്ങലിൽ രജിസ്റ്റര്‍ ചെയ്ത ജീപ്പ് പൊലീസ് പിടിച്ചെടുത്തു. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഉച്ചഭാഷിണിയും അലങ്കാരവുമായുള്ള ശബരിമലയാത്ര പാടില്ലെന്ന നിർദ്ദേശം മറികടന്നാൽ നടപടി തുടരുമെന്ന് കൊല്ലം റൂറൽ എസ് പി ഹരിശങ്കർ പറഞ്ഞു.