വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോള്‍ ഓടുകള്‍ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു

മലപ്പുറം: ലഹരിമരുന്ന് ഉപയോഗിക്കുകയും ശേഷം സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതി. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോള്‍ ഓടുകള്‍ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ വീടിനുമുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാര്‍ക്ക് നേരെ തുരുതുരെ എറിയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Read Also; വിമാനത്തിൽ യുവതിക്ക് നേരെ അതിക്രമം; യുവാവിന്റെ മൂക്ക് ഇടിച്ചുതകർത്ത് ഭർത്താവ്