ആളൂർ പീഡനക്കേസ്: ലോക്കൽ പൊലീസ് മൊഴിയെടുപ്പിന്‍റെ പേരിൽ വേട്ടയാടിയെന്ന് പരാതിക്കാരി
ആളൂർ പീഡനക്കേസിന് ശാസ്ത്രീയ തെളിവില്ലെന്ന തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ റിപ്പോർട് ചോദ്യം ചെയ്താണ് പീഡനത്തിനിരയായ യുവതി രംഗത്തെത്തിയത്.
തൃശ്ശൂര്‍: ആളൂർ പീഡനക്കേസിൽ മൊഴിയെടുപ്പിന്‍റെ പേരു പറഞ്ഞ് മാസങ്ങളായി പൊലീസ് വേട്ടയാടുകയായിരുന്നെന്ന് പരാതിക്കാരിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട്. പീഡനത്തിനിരയായ വ്യക്തിക്ക് കിട്ടേണ്ട നീതിയും പരിഗണനയും പോലും ലോക്കൽ പൊലീസിൽ നിന്ന് കിട്ടിയില്ല. സംഭവം പുറത്തുകൊണ്ടുവന്ന തന്നെയും ചില കേന്ദ്രങ്ങൾ വേട്ടയാടുകയാണെന്ന് ഒളിന്പ്യൻ മയൂഖ ജോണിയും പറഞ്ഞു.
ആളൂർ പീഡനക്കേസിന് ശാസ്ത്രീയ തെളിവില്ലെന്ന തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ റിപ്പോർട് ചോദ്യം ചെയ്താണ് പീഡനത്തിനിരയായ യുവതി രംഗത്തെത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പോലും പൊലീസ് തയാറായില്ല. ഇതുപരിശോധിച്ചാൽ തന്നെ ഭീഷണിപ്പെടുത്തിയതിനുളള കാരണവും തെളിവുകളും കിട്ടും. ഇതെല്ലാം അവഗണിച്ചാണ് പൊലീസ് ഒത്തുകളിക്കുന്നത്. തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ പ്രതിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്ന എന്ന വാദത്തിൽഉറച്ചു നിൽക്കുന്നു
യുവതിയെ പീഡിപ്പിച്ച പ്രതി ജോൺസണെതിരെ പരസ്യമായി രംഗത്തുവന്നതിന്‍റെ പേരിൽ തന്നെയും വേട്ടയാടുകയാണെന്ന് ഒളിന്പ്യൻ മയൂഖ ജോണി പറഞ്ഞു. കളളക്കേസിലൂടെ പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ പ്രതീക്ഷയുണ്ടെന്നും അവരും കൈവിട്ടാൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും പീഡനത്തിനിരയായ യുവതിയും കുടുംബവും പറഞ്ഞു.